പാലക്കാട്: കൊവിഡ് വ്യാപന പ്രതിസന്ധിയ്ക്കിടയിലും തിരുവോണം സമൃദ്ധമാക്കാനുള്ള തിരക്കിലാണ് നാടും നഗരവും. ഇന്നലെ ഉത്രാടപ്പാച്ചിലായിരുന്നു ജനം. ഇന്ന് തിരുവോണം ആഘോഷിക്കാനുള്ള തിരക്കിലാണ് ഓരോരുത്തരും.
ഇന്നലെ എല്ലാ കച്ചവട സ്ഥാപനങ്ങളിലും വലിയ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. നഗരത്തിൽ ഉൾപ്പെടെ പുഷ്പവ്യാപാരം പൊടിപൊടിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് ജില്ലയിലേക്ക് വൻതോതിൽ പൂക്കളെം എത്തുന്നത്. വഴിയോരങ്ങളിൽ പൂക്കളും മാവേലിയും പച്ചക്കറിയും വസ്ത്രങ്ങളുമായി കച്ചവടക്കാർ നിറഞ്ഞിട്ടുണ്ട്. ഇന്നലെ ഉത്രാടത്തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നിയന്ത്രണം കർശനമായിരുന്നു.
ഉത്രാടം, തിരുവോണം ദിവസങ്ങളിലേക്ക് ഇൻസ്റ്റന്റ് ഓണസദ്യയൊരുക്കി കാറ്ററിംഗ് മേഖലയും സജീവമാണ്. സദ്യയിൽ ഒഴിച്ചുകൂടാനാകാത്ത കായ വറുത്തതും ശർക്കര ഉപ്പേരിയുമൊക്കെയായി ബേക്കറികളും സജീവമാണ്. രണ്ട് ഓണക്കാലത്ത് പ്രളയവും കഴിഞ്ഞതവണ കൊവിഡും തകർത്തതിനു ശേഷം ഇത്തവണയാണ് വിപണി ഉണർന്നിരിക്കുന്നത്. കെ.എസ്.ആർ.ടി.സിലും സ്വകാര്യ ബസുകളിലും താരതമ്യേന നല്ല തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. എന്നാൽ നിലവിൽ കൊവിഡ് വ്യാപനം നിൽക്കുന്നതിനാൽ ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വന്നതോടെ ഇരട്ട മാസ്‌ക് ധരിക്കണമെന്ന നിർദേശം ഭൂരിഭാഗം പേരും പാലിക്കാത്ത അവസ്ഥയാണ്. ശാരീരിക അകലം പാലിക്കാതെ തിക്കിത്തിരക്കുന്ന സ്ഥിതി പലഭാഗത്തും കാണാൻ കഴിയും. ഈ സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് നോക്കാൻ ജില്ലയിൽ പൊലീസും സെക്ടറൽ മജിസ്‌ട്രേറ്റുമാരും പരിശോധന കർശനമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |