ന്യൂഡൽഹി: കൊവിഡ് ബാധിച്ച് 109 ദിവസം വെന്റിലേറ്ററിൽ കിടന്ന 56കാരന് പുതുജീവൻ. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ശ്വാസകോശത്തിന് സാരമായ തകരാർ സംഭവിച്ച തമിഴ്നാട് സ്വദേശിയാണ് 109 ദിവസം വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ശേഷം ജീവിതത്തിലേക്ക് തിരികെ കയറിയത്. ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകാതെ കൂടുതൽ കാലം എക്‌മോ ചികിത്സയിൽ കഴിഞ്ഞ് രോഗമുക്തി നേടിയ ആദ്യ രോഗിയാണ് മുഹമ്മദ് മുദ്ധിജ.
ഏപ്രിലിലാണ് മുഹമ്മദിന് കൊവിഡ് സ്ഥിരീകരിച്ചത്. പരിശോധനയിൽ ശ്വാസകോശത്തിന് സാരമായ തകരാർ സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് ചെന്നൈയിലെ റില ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യനില വഷളായതിനെ തുടർന്ന് മുഹമ്മദിന് എക്‌മോ ചികിത്സ നൽകുകയായിരുന്നു. മിനിറ്റിൽ പത്തുലിറ്റർ ഓക്സിജനാണ് നൽകിയത്.
നാലാഴ്ച കാലം ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തുനിന്നു. അതിനിടെ കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കിയതോടെ ശ്വാസകോശത്തിന് ദാതാവിനെ കിട്ടാതെ വന്നു. എന്നാൽ ഡോക്ടർമാർ പ്രതീക്ഷ കൈവിട്ടില്ല. എക്‌മോ ചികിത്സ ഒൻപത് ആഴ്ച തുടർന്നതോടെ 56കാരൻ ജീവിതത്തിലേക്ക് പിടിച്ചുകയറുകയായിരുന്നു.
ഇത് തന്റെ രണ്ടാം ജന്മമാണെന്ന് മുഹമ്മദ് പറഞ്ഞു. മുഹമ്മദിന്റെ മനോബലമാണ് ജീവിതത്തിലേക്ക് തിരികെ വരാൻ അദ്ദേഹത്തിന് കരുത്തുപകർന്നതെന്ന് ഡോക്ടർമാർ പറയുന്നു. ബിസിനസുകാരനായ മുഹമ്മദിന് 40 ലക്ഷം രൂപയാണ് ഒരു മാസം എക്‌മോ ചികിത്സയ്ക്കായി വേണ്ടിവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |