ന്യൂഡൽഹി: ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ അസിസ്റ്റന്റ് കമാൻഡന്റ് ഉൾപ്പെടെ ഇന്തോ - ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐ.ടി.ബി.പി) രണ്ടു ജവാന്മാർക്ക് വീരമൃത്യു.
ഐ.ടി.ബി.പിയുടെ 45ാം ബറ്റാലിയന്റെ കാദെമെത ക്യാമ്പിൽനിന്ന് 600 മീറ്റർ അകലെയാണ് ആക്രമണം നടന്നത്. മാവോയിസ്റ്റുകളുടെ ഒരു ചെറിയ ആക്ഷൻ ടീം ഐ.ടി.ബി.പി സംഘത്തിനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.
പതിയിരുന്നുള്ള ആക്രമണമായിരുന്നു. ഒരു എ.കെ. 47 റൈഫിളും രണ്ട് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഒരു വയർലെസ് സെറ്റും മാവോയിസ്റ്റുകൾ കൊള്ളയടിച്ചു. സംഭവസ്ഥലത്ത് കൂടുതൽ ജവാന്മാരെത്തി തെരച്ചിൽ ആരംഭിച്ചു.
ഛത്തീസ്ഗഢിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഈ വർഷം നിരവധി മാവോയിസ്റ്റ് ആക്രമണങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം നാരായൺപൂരിൽ മാവോയിസ്റ്റുകൾ പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ ഒരു ഐ.ടി.ബി.പി ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |