ഗുരുവായൂർ: ഉത്രാട നാളിൽ ഗുരുവായൂരപ്പന് മുന്നിൽ നൂറുകണക്കിന് ഭക്തർ കാഴ്ച്ചക്കുല സമർപ്പിച്ചു. രാവിലെ ശീവേലിക്കു ശേഷമായിരുന്നു ക്ഷേത്രത്തിൽ കാഴ്ച്ചക്കുല സമർപ്പണം.
കൊടിമരച്ചുവട്ടിൽ അരിമാവ് അണിഞ്ഞ് നാക്കിലവച്ചതിൽ പൂജകൾക്കു ശേഷം മേൽശാന്തി ശങ്കരനാരായണ പ്രമോദ് നമ്പൂതിരി ആദ്യ കാഴ്ച്ചക്കുല സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശാന്തിയേറ്റ കീഴ്ശാന്തിമാരായ മേച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി, വേങ്ങേരി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ ഗുരുവായൂരപ്പന് മുന്നിൽ കാഴ്ച്ചക്കുല സമർപ്പിച്ചു. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജാകുമാരി, പൊലീസ് ഐ.ജി പി. വിജയൻ, ഗുരുവായൂർ അസി. പൊലീസ് കമ്മീഷണർ കെ.ജി. സുരേഷ് തുടങ്ങിയവരും നൂറുകണക്കിന് ഭക്തരും കുലകൾ സമർപ്പിച്ചു.
കാഴ്ചയർപ്പിച്ച കുലകളിലെ ഒരു ഭാഗം പഴങ്ങൾ ഇന്ന് പഴപ്രഥമൻ തയ്യാറാക്കുന്നതിനായി മാറ്റിവച്ചു. ഒരു ഭാഗം ദേവസ്വത്തിന്റെ ആനകൾക്ക് നൽകി. ശേഷിച്ച പഴം ക്ഷേത്ര സന്നിധിയിൽ വച്ച് ലേലം ചെയ്ത് ഭക്തർക്ക് നൽകി. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ കാഴ്ച്ചക്കുല സമർപ്പണത്തിനെത്തിയവർക്ക് ക്ഷേത്രത്തിന് പുറത്ത് വരിനിൽക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |