ന്യൂഡൽഹി: ഭരണഘടനാതത്വങ്ങളെയും സ്വാതന്ത്ര്യസമരമൂല്യങ്ങളെയും സംരക്ഷിക്കുന്ന സർക്കാർ രൂപീകരണം ലക്ഷ്യമിട്ട് 2024 ലോക്‌സഭാതിരഞ്ഞെടുപ്പിനായി ഒറ്റക്കെട്ടായി നീങ്ങാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പ്രതിപക്ഷ കക്ഷികളെ ആഹ്വാനം ചെയ്‌തു. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാബാനർജി അടക്കം 19 പ്രതിപക്ഷകക്ഷി നേതാക്കൾ പങ്കെടുത്ത വീഡിയോ കോൺഫറൻസിലായിരുന്നു ആഹ്വാനം.
വിശാല പ്രതിപക്ഷ ഐക്യം വെല്ലുവിളിയാണെങ്കിലും ഒന്നിച്ചുനിൽക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് സോണിയ ചൂണ്ടിക്കാട്ടി. സ്വന്തം നിർബന്ധങ്ങൾ മാറ്റിവച്ച് രാജ്യതാത്പര്യത്തിന് മുൻഗണനനൽകാനുള്ള സമയമായി. 2024ലെ തിരഞ്ഞെടുപ്പെന്ന അന്തിമ ലക്ഷ്യം മുന്നിൽക്കണ്ട് ഒന്നിച്ച് നീങ്ങാനുള്ള കൃത്യമായ തന്ത്രങ്ങൾക്ക് രൂപം നൽകണം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം അതിന് തുടക്കമിടാനുള്ള സമയമാണ്. വാക്‌സിൻ വിതരണത്തിലെ അപാകത പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് സർക്കാ
നയത്തിൽ മാറ്റം വരുത്തിയതെന്നും സോണിയ പറഞ്ഞു.
മുൻപ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനത്തിൽ സോണിയ നടത്തിയ യോഗത്തിൽ മുഖ്യമന്ത്രിമാരായ മമതാബാനർജി (തൃണമൂൽ), എം.കെ. സ്റ്റാലിൻ(ഡി.എം.കെ), ഉദ്ധവ് താക്കറെ(ശിവസേന), ഹേമന്ത് സോറൻ(ജെ.എം.എം) എന്നിവരും പ്രതിപക്ഷ നേതാക്കളായ ശരത് പവാർ(എൻ.സി.പി), സീതാറാം യെച്ചൂരി(സി.പി.എം), ഡി. രാജ(സി.പി.ഐ), ഒമർ അബ്‌ദുള്ള(നാഷണൽ കോൺഫറൻസ്) തുടങ്ങിയവരും പങ്കെടുത്തു. ആർ.ജെ.ഡി, എ.ഐ.യു.ഡി.എഫ്, വി.സി.കെ, ജെ.ഡി.എസ്, ആർ.എൽ.ഡി, പി.ഡി.പി തുടങ്ങിയ പ്രതിപക്ഷ കക്ഷി നേതാക്കളും പങ്കെടുത്തപ്പോൾ ക്ഷണം ലഭിച്ച സമാജ്‌വാദി, ബി.എസ്.പി തുടങ്ങിയവയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു. ആംആദ്‌മി പാർട്ടിയെക്ഷണിച്ചിരുന്നില്ല. കേരളത്തിൽ നിന്ന് എൻ.കെ. പ്രേമചന്ദ്രൻ(ആർ.എസ്.പി), ഇ.ടി. മുഹമ്മദ് ബഷീർ(മുസ്ലിംലീഗ്), തോമസ് ചാഴിക്കാടൻ (കേരള കോൺഗ്രസ്), എം.വി. ശ്രേയാംസ്കുമാർ (ലോക്‌താന്ത്രിക് ജനതാദൾ) തുടങ്ങിയവരും പങ്കെടുത്തു.
സെപ്തംബറിൽ സംയുക്ത പ്രക്ഷോഭം
കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ-ഭരണഘടനാ സ്ഥാപനങ്ങളോടുള്ള മോശം സമീപനത്തിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ സെപ്തംബർ 20മുതൽ 30വരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാൻ സോണിയാ ഗാന്ധി വിളിച്ചു ചേർന്ന പ്രതിപക്ഷ കക്ഷികളുടെ യോഗം തീരുമാനിച്ചു. പെഗസസ് ഫോൺ ചോർത്തൽ ആരോപണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം പ്രഖ്യാപിക്കണമെന്ന് 19 പ്രതിപക്ഷ കക്ഷികൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ബീമാകൊരെഗാവ്, പൗരത്വഭേദഗതി നിയമ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്തവരെയും ജമ്മുകാശ്മീരിലെ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണം. രാജ്യത്തെ അദ്ധ്യാപകർക്കും കുട്ടികൾക്കും വാക്‌സിൻ നൽകി വിദ്യാലയങ്ങൾ തുറക്കണം. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നതായും പ്രസ്താവനയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |