പിഞ്ചുകുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒളിമ്പിക് മെഡൽ ലേലത്തിൽ വച്ച് ജാവലിൻ താരം
ലേലത്തിൽ പിടിച്ചവർ ചികിത്സാച്ചെലവ് നൽകിയശേഷം മെഡൽ തിരികെക്കൊടുത്തു
വാഴ്സ :ടോക്യോ ഒളിമ്പിക്സിൽ നേടിയ വെള്ളിമെഡൽ തൊട്ടുകൊതിതീരും മുന്നേ ജീവകാരുണ്യ പ്രവർത്തനത്തിനായി ലേലത്തിൽ വച്ച് പോളണ്ടുകാരിയായ അത്‌ലറ്റ്. എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാണ് പോളണ്ടിന്റെ വനിതാ ജാവലിൻ ത്രോ താരം മരിയ ആന്ദ്രേസിച്ച് തന്റെ മെഡൽ ലേലത്തിൽ വച്ചത്.
ശസ്ത്രക്രിയക്കായി 3,85000 യു.എസ് ഡോളറെന്ന ഭീമമായ തുകയായിരുന്നു ചെലവ്. പണം കണ്ടെത്താനായി കുഞ്ഞിന്റെ മാതാപിതാക്കൾ ഒരു ഓൺലൈൻ ക്യാമ്പെയ്ൻ സംഘടിപ്പിച്ചിരുന്നു. എന്നാൽ കുഞ്ഞിന്റെ അവസ്ഥ ഓരോ നിമിഷവും മോശമായിക്കൊണ്ടിരിക്കേ ആവശ്യമുള്ള തുകയുടെ പകുതി മാത്രമേ അവർക്ക് കണ്ടെത്താൻ സാധിച്ചുള്ളൂ. ഇതോടെയാണ് മരിയ ആന്ദ്രേസിക് സഹായവുമായി രംഗത്തെത്തിയത്.
ഒരു പോളിഷ് സൂപ്പർ മാർക്കറ്റ് ചെയിനായ സാബ്ക പോൾസ്‌ക 1,25000 ഡോളറിന് മരിയയുടെ മെഡൽ ലേലത്തിൽ പിടിച്ചു.എന്നാൽ മരിയയെപ്പോലെ ഹൃദയമുള്ളവരായിരുന്നു സാബ്ക പോൾസ്‌കയും. കുഞ്ഞിന്റെ ശസ്ത്രക്രിയക്ക് ആവശ്യമായ തുകയും നല്‍കിയ അവർ തങ്ങൾ ലേലത്തിൽ പിടിച്ച മെഡൽ മരിയയ്ക്ക് തന്നെ തിരിച്ചുകൊടുക്കുകയും ചെയ്തു. മരിയയുടെ നല്ല മനസ് കാരണമാണ് തങ്ങൾ ഈ തീരുമാനത്തിലെത്തിയത് എന്നായിരുന്നു സ്ഥാപനത്തിന്റെ പ്രതികരണം.
കാൻസറിനെ അതിജീവിച്ച ചരിത്രമുള്ള താരമാണ് മരിയ ആന്ദ്രേസിച്ച്. 2018-ലാണ് താരത്തിന് എല്ലിലെ കാൻസർ സ്ഥിരീകരിച്ചത്. രോഗം നേരത്തെ തന്നെ കണ്ടെത്തിയതിനാൽ കീമോ തെറാപ്പി ചെയ്യാതെ മരിയ രക്ഷപ്പെട്ടു. ഒരു ശസ്ത്രക്രിയ മാത്രമാണ് ആവശ്യമായി വന്നത്. വൈകാതെ കളിക്കളത്തിലേക്ക് തിരികെയെത്താനും താരത്തിനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |