തിരുവനന്തപുരം: കൊവിഡ് നെഗറ്റീവായി മൂന്നു മാസത്തിനകം കൊവിഡ് അനുബന്ധ ശാരീരിക പ്രശ്നങ്ങളാൽ മരിക്കുന്നവരുടെ കുട്ടികൾക്കും ഇനി ധനസഹായം ലഭിക്കും.
നേരത്തെ കൊവിഡ് പോസിറ്റീവായിരിക്കുന്ന ഘട്ടത്തിൽ മരിക്കുന്നവരുടെ കുട്ടികൾക്ക് മാത്രമായിരുന്നു സഹായത്തിന് അർഹതയുണ്ടായിരുന്നത്. ധനസഹായം അനുവദിക്കുന്നതിനുള്ള മാർഗനിർദേശം പരിഷ്കരിച്ചു. ഇതോടെ കൂടുതൽ കുട്ടികൾക്ക് സഹായം ലഭിക്കും.കൊവിഡ് മൂലം മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടികൾ, പിതാവോ മാതാവോ മുൻപ് മരിക്കുകയും കൊവിഡ് മൂലം നിലവിലുള്ള ഏക രക്ഷിതാവിന് മരണം സംഭവിക്കുകയും ചെയ്ത കുട്ടികൾ, മാതാവോ പിതാവോ നേരത്തെ ഉപേക്ഷിച്ച് ഇപ്പോൾ ഏക രക്ഷിതാവ് കൊവിഡ് മൂലം മരിക്കുകയും ചെയ്ത കുട്ടികൾ, മാതാപിതാക്കൾ മരണമടയുകയോ ഉപേക്ഷിക്കുകയോ ചെയ്ത് ബന്ധുക്കളുടെ സംരക്ഷണയിൽ കഴിയുകയും നിലവിൽ സംരക്ഷിക്കുന്ന രക്ഷിതാക്കൾ കൊവിഡ് മൂലം മരണമടയുകയും ചെയ്ത കുട്ടികൾ എന്നിവരെ കുടുംബത്തിന്റെ വരുമാന പരിധിയോ മറ്റ് മാനദണ്ഡങ്ങളോ പരിഗണിക്കാതെ സഹായം നൽകും. സർക്കാർ ജീവനക്കാർക്കുള്ള ഫാമിലി പെൻഷൻ ലഭിക്കുന്ന കുടുംബങ്ങളെ ധനസഹായത്തിന് പരിഗണിക്കില്ലെന്നുമാണ് മാർഗനിർദ്ദേശം.
87 കുട്ടികൾക്കായി 3.19 കോടി അനുവദിച്ചു
കൊവിഡ് ബാധിച്ച് രക്ഷിതാക്കൾ നഷ്ടമായ സംസ്ഥാനത്തെ 87 കുട്ടികൾക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ സർക്കാർ അനുവദിച്ചു. 3 ലക്ഷം രൂപ കുട്ടിയുടെ പേരിൽ സ്ഥിരനിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ കുട്ടിയുടെയും രക്ഷിതാവിന്റെയും അക്കൗണ്ടിലേക്കുമാണ് സഹായമായി അനുവദിക്കുന്നത്. ഇതിനാവശ്യമായ തുകയാണ് അനുവദിച്ചതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |