ന്യൂഡൽഹി: ഭീകരതയുടെ പിൻബലത്തിൽ കെട്ടിപ്പടുക്കുന്ന സാമ്രാജ്യങ്ങൾക്ക് ശാശ്വതമായ നിലനിൽപ്പില്ലെന്ന് ചരിത്രം തെളിയിച്ചതാണെന്ന്, താലിബാനും ഭീകര സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന അയൽ രാജ്യങ്ങൾക്കും പരോക്ഷ മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസ് സേനയുടെ പിന്മാറ്റത്തെ തുടർന്ന് താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷമുള്ള അഫ്ഗാനിസ്ഥാനിലെ പുതിയ സാഹചര്യങ്ങൾ ഇന്ത്യയ്ക്ക് അത്യന്തം നിർണായകമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.
ഗുജറാത്തിലെ ചരിത്ര പ്രസിദ്ധമായ സോമനാഥ് ക്ഷേത്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മോദി.
ഭീകരതയുടെയും ഭീതിയുടെയും അടിത്തറയിൽ സാമ്രാജ്യങ്ങൾ ഉയർത്താൻ ശ്രമിക്കുന്ന നശീകരണശക്തികൾ താത്കാലികമായി വിജയിച്ചേക്കാം. പക്ഷേ, മനുഷ്യരാശിയെ ദീർഘനാളത്തേക്ക് അടിച്ചമർത്താനാകില്ലെന്ന് മോദി പറഞ്ഞു. സത്യത്തെ കള്ളം കൊണ്ടും വിശ്വാസത്തെ ഭീകരതകൊണ്ടും തകർക്കാനാകില്ലെന്നതിന്റെ പ്രതീകമാണ് സോമനാഥക്ഷേത്രമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ക്ഷേത്രവും അവിടത്തെ വിഗ്രഹങ്ങളും പല തവണ നശിപ്പിക്കപ്പെട്ടു. ക്ഷേത്രത്തിന്റെ അസ്തിത്വം തന്നെ തുടച്ചുനീക്കാനും ശ്രമം നടന്നു. എല്ലാ ആക്രമണങ്ങളെയും അതിജീവിച്ച് ആത്മീയതയുടെ പരിപൂർണതയിൽ അത് ഉയർന്ന് നിൽക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |