കണ്ണൂർ : ഉത്രാടദിനത്തിലും മുഖ്യമന്ത്രി പിണറായി വിജയന് തിരക്കോട് തിരക്ക്. രണ്ടാം തവണ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ബുധനാഴ്ചയാണ് മുഖ്യമന്ത്രി വീട്ടിലെത്തിയത്. രണ്ട് ദിവസം തിരക്കിട്ട പരിപാടികളായിരുന്നു. പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷും സി.പി.എം പിണറായി ഏരിയ സെക്രട്ടറി കെ. ശശിധരനുമായി പരിപാടിയുടെ ഷെഡ്യൂൾ ചർച്ച ചെയ്തു. രാവിലെ അയൽപക്കത്തെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത ശേഷം, അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന നാട്ടുകാരൻ പ്രശാന്തിന്റെ വീട്ടിലെത്തി. തുടർന്ന് ചക്കരക്കല്ലിൽ,അന്തരിച്ച സി.പി.എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം പി.പി. നാരായണന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
ഉച്ചയോടെ വീട്ടിലെത്തി കുടുംബങ്ങളുമൊത്ത് ഓണാഘോഷം. ഇതിനിടെ മകൾ വീണയും ഭർത്താവ് മുഹമ്മദ് റിയാസും മകൻ ഇഷാനും ചേർന്ന് പൂക്കളമൊരുക്കി. വിവാഹത്തിനു ശേഷമുള്ള ഇരുവരുടെയും ആദ്യത്തെ ഓണാഘോഷമാണ്. ബുധനാഴ്ച വൈകിട്ടാണ് റിയാസ് മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയത്. നദീജല ടൂറിസത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ടൂറിസം മന്ത്രി കൂടിയായ റിയാസ് ഭാര്യ വീണയോടൊപ്പം അഞ്ചരക്കണ്ടി പുഴയിലൂടെ റാഫ്റ്റിംഗും കയാക്കിംഗും നടത്തി. പിണറായി പാറപ്രം മുതൽ കാളി പടന്നക്കര പാർക്ക് വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരമായിരുന്നു പുഴയുടെയും കണ്ടൽക്കാടുകളുടെയും സൗന്ദര്യം ആസ്വദിച്ചുള്ള യാത്ര. ഇന്ന് തിരുവോണത്തിന് മുഖ്യമന്ത്രി കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിലുണ്ടാവും. രണ്ട് ദിവസം മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുത്ത ശേഷം 25ന് തിരുവനന്തപുരത്തേക്ക് മടങ്ങും.
ഓണം ഉയർത്തിപ്പിടിക്കുന്ന സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സങ്കല്പങ്ങൾ ഉൾക്കൊണ്ട് തിരുവോണത്തിനായി ഇന്ന് നമുക്ക് ഒരുങ്ങാമെന്ന് എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളിലും ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാൻ സർക്കാർ നിരവധി സഹായപദ്ധതികളാണ് ആവിഷ്‌കരിച്ചത്. ലോക്ക്ഡൗൺ കാരണം കടുത്ത പ്രതിസന്ധി നേരിട്ട ചെറുകിട മേഖലയ്ക്കായി 5650 കോടിയുടെ പ്രത്യേക സാമ്പത്തികാശ്വാസ പാക്കേജാണ് നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |