തിരുവനന്തപുരം: രണ്ടാം തരംഗത്തിനിടെ ഓണം കേമമാക്കാനുള്ള ജനപ്പാച്ചിൽ വരും നാളുകൾക്ക് നൽകുന്നത് വൻ കൊവിഡ് വ്യാപനം. കഴിഞ്ഞ ദിവസങ്ങളിൽ എല്ലായിടങ്ങളിലുമുണ്ടായ വൻതിരക്ക് ഈ സാദ്ധ്യതയ്‌ക്ക് അടിവരയിടുന്നു. ഒരു വശത്ത് കച്ചവടക്കാരുടെ ആവശ്യം, മറുവശത്ത് ഇക്കുറിയെങ്കിലും ഓണം ആഘോഷിക്കണമെന്ന ശരാശരി മലയാളിയുടെ മാനസികാവസ്ഥ. എന്തായാലും വരുന്നിടത്ത് വച്ചുകാണാമെന്ന മട്ടിലാണ് സർക്കാർ സംവിധാനങ്ങൾ ഓണക്കാലത്തെ നേരിട്ടത്.
ഒന്നാംതരംഗത്തിലെ നിയന്ത്രണങ്ങൾക്ക് നടുവിൽ ഓണം കടന്നുപോയെങ്കിലും പ്രതിദിന രോഗികൾ നാലിരട്ടിയോളമാണ് വർദ്ധിച്ചത്. എന്നാൽ ഇളവുകൾക്കിടെ ഇക്കുറി ഓണം ആഘോഷിക്കുമ്പോൾ വരും ദിവസങ്ങൾ കൂടുതൽ സങ്കീർണമാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് കൊവിഡ് വന്നു പോയവരുന്ന എണ്ണം കുറവായതിനാൽ നേരിയ വ്യാപനം കൂടുതൽ പേരെ രോഗികളാക്കും. കഴിഞ്ഞവർഷത്തെ ഓണനാളുകളായ ആഗസ്റ്റ് അവസാനവാരത്തിൽ പ്രതിദിന രോഗികൾ ശരാശരി രണ്ടായിരവും പ്രതിവാര രോഗസ്ഥിരീകരണനിരക്ക് ഏഴ് ശതമാനവുമായിരുന്നു. എന്നാൽ ഓണം കഴിഞ്ഞതോടെ ക്രമാനുഗതമായി വർദ്ധിച്ചരോഗബാധ സെപ്‌തംബർ രണ്ടാം വാരത്തോടെ ഇരട്ടിയായി.
ഒക്‌ടോബർ പത്തിന് രോഗികൾ പതിനൊന്നായിരം കടന്നു. നിലവിൽ കേരളത്തിലെ പ്രതിദിനരോഗികൾ ഇരുപതിനായിരത്തിലേറെയും ടി.പി.ആർ 17ശതമാനത്തിനും അടുത്താണ്. ലോക്ക്ഡൗൺ ഇളവുകൾക്ക് പിന്നാലെ വർദ്ധിച്ച രോഗവ്യാപനം ഓണവിപണിയിലെ തിരക്ക് കാരണം കുടുതൽ രൂക്ഷമാകുമെന്നുറപ്പ്. കഴിഞ്ഞ ഓണക്കാലത്തിന് ശേഷമുണ്ടായ സമാനമായ സാഹചര്യമാവർത്തിച്ചാൽ സ്ഥിതി അതീവസങ്കീർണമാകും. പിടിച്ചുനിൽക്കാൻ ആരോഗ്യസംവിധാനങ്ങളും വലയേണ്ടിവരും.
എന്നാൽ വാക്‌സിനേഷൻ വ്യാപകമായതിനാൽ രോഗവ്യാപം കൂടില്ലെന്ന ഏക പ്രതീക്ഷയുമുണ്ട്. എന്നാൽ ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ വർദ്ധിക്കുന്ന നാട്ടിൽ ഓണത്തിന് ശേഷമുള്ള ദിവസങ്ങൾ കാത്തിരുന്ന് തന്നെ കാണണം.
20,224 രോഗികൾ, ടി.പി.ആർ 16.94%
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 20,224 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. 16.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 99 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 19,345 ആയി. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാർഡുകളിൽ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിന് മുകളിലാണ്.
'ഓണത്തിന് ശേഷം രോഗികളിൽ വർദ്ധനവുണ്ടാകും, അതീവജാഗ്രതയോ നേരിടേണ്ട ദിവസങ്ങളാണ്".
- ഡോ.പദ്മനാഭ ഷേണായി, റുമറ്റോളജിസ്റ്റ്, കൊച്ചി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |