വർക്കല: ഭർത്താവുമായുള്ള വഴക്കിനിടെ വീട്ടമ്മ കുത്തേറ്റു മരിച്ചു. ഉത്രാട ദിനമായ ഇന്നലെ, രാവിലെ ആറരയോടെയാണ്
വർക്കല ഇടവ ശ്രീയേറ്റിൽ ലബ്ബ തെക്കതിൽ വീട്ടിൽ (സുജി ഗാർഡൻ) ഷാഹിദയ്ക്ക് (58) ദാരുണാന്ത്യം സംഭവിച്ചത്. ഭർത്താവ് സിദ്ദിഖിനെ (65)അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹിതരായ മൂന്നു പെൺമക്കളിൽ 28 വയസുള്ള രണ്ടാമത്തെ മകൾ ജൂൺ 15ന് വിഷക്കായ കഴിച്ച് ജീവനൊടുക്കിയിരുന്നു.
ദമ്പതികൾ തമ്മിൽ കലഹം പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുപത്തിരണ്ടു വയസുള്ള മകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ വഴക്കിനിടെ പ്രകോപിതനായ
സിദ്ദിഖ് മടക്കുകത്തി കൊണ്ട് ഷാഹിദയുടെ വയറ്റിലും കഴുത്തിലും കുത്തുകയായിരുന്നു.
നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികൾ അറിയിച്ചതനുസരിച്ച് എത്തിയ അയിരൂർ പൊലീസ് ഷാഹിദയെ
വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷവും വീട്ടിൽത്തന്നെ തങ്ങിയ സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മകൾ വിശദമായ മൊഴി നൽകിയിട്ടുണ്ട്. വർഷങ്ങളോളം ഗൾഫിലായിരുന്ന സിദ്ദിഖ് കൂലിപ്പണി എടുത്താണ് കുടുംബം പുലർത്തിയിരുന്നത്. 36കാരിയായ മൂത്തമകൾ ഭർതൃഗൃഹത്തിലാണ്. ഷാഹിദയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |