മാള: എൻജിനിയറിംഗിൽ ഡോക്ടറേറ്റ് നേടിയ നിർമ്മൽ മുകുന്ദന്റെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നത് ഓട്ടോ ഓടിക്കുമ്പോഴുള്ള ഇരമ്പലും മരപ്പണികൾ ചെയ്യുമ്പോഴുള്ള തട്ടുംമുട്ടുകളുമാണ്. അതൊഴിഞ്ഞുള്ള ജീവിതം ഇനിവേണം വെട്ടിപ്പിടിക്കാൻ.
കണ്ണൂർ സർക്കാർ എൻജിനിയറിംഗ് കോളേജിൽ കഴിഞ്ഞ നാലുവർഷവും പി.എച്ച്.ഡിക്കായി പ്രയത്നിക്കുമ്പോഴും മനസ്സിൽ നിറഞ്ഞുനിന്നത് മാളയ്ക്കടുത്തുള്ള തൻകുളം ചക്കമ്മത്ത് വീടാണ്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അച്ഛൻ മുകുന്ദൻ രണ്ടു വർഷം മുമ്പ് മരിച്ചു. ചാലക്കുടിയിൽ സ്വകാര്യ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യനായ അമ്മ സതിയുടെ വരുമാനം തുച്ഛം. സഹോദരി നിമ്മിയെ വിവാഹം കഴിച്ച് അയച്ചതാണ് ഏക ആശ്വാസം.
പ്രതിസന്ധികൾ നിർമ്മലിനെ കൂടുതൽ കർമ്മനിരതനാക്കുകയാണ് ചെയ്തത്.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ഒന്നാം റാങ്കോടെയായിരുന്നു എം.ടെക് വിജയം. എം.ടെക്കിന് പഠിക്കുമ്പോഴേക്കും അച്ഛൻ രോഗിയായിക്കഴിഞ്ഞിരുന്നു.
അക്കാലത്ത് വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞ് രാത്രിതന്നെ വീട്ടിലെത്തി ശനിയും ഞായറും മറ്റു അവധി ദിവസങ്ങളിലും മരപ്പണിക്കോ അടുപ്പ് നിർമ്മാണത്തിനോ പോകുമായിരുന്നു. രണ്ട് ദിവസം കിട്ടുന്ന 1500 രൂപ വീട്ടിൽ കൊടുത്താണ് തിങ്കളാഴ്ച പുലർച്ചെ കണ്ണൂരിലേക്ക് വണ്ടി കയറുക. എട്ടാം ക്ലാസ് മുതൽ ബന്ധുക്കൾക്കൊപ്പം മരപ്പണിക്ക് പോകുമായിരുന്നു. പിഎച്ച്.ഡിക്ക് ചേർന്നതോടെ മരപ്പണിക്ക് പോകാൻ സമയം കിട്ടാതായി. പക്ഷേ, സ്കോളർഷിപ്പ് മുടങ്ങി. പകൽ ഓട്ടോറിക്ഷ ഓടിച്ച് പണം കണ്ടെത്താനായിരുന്നു നിർമ്മലിന്റെ തീരുമാനം.
സ്കോളർഷിപ്പോടെ തുടക്കം
സ്കോളർഷിപ്പോടെ പിഎച്ച്.ഡി ചെയ്യാൻ കേരളത്തിൽ നിന്ന് അവസരം ലഭിച്ച പത്തുപേരിൽ ഒരാളായിരുന്നു നിർമ്മൽ.
പവർ ഇലക്ട്രോണിക്‌സിൽ സോളാർ ഊർജ്ജം പ്രധാന വിഷയമാക്കി 42 പേപ്പറുകൾ സമർപ്പിച്ചാണ് വിജയം നേടിയത്. ഒരെണ്ണം ഇന്ത്യൻ പേറ്റന്റ് പേപ്പറാണ്. ഡോ. പി. ജയപ്രകാശിന്റെ കീഴിൽ പഠനം നടത്തിയാണ് ഡോക്ടറേറ്റ് നേടിയത്.
ഡോ. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ നിന്നുള്ള പതിനൊന്നാമത്തെ ഡോക്ടറേറ്റുകാരനാണ്. കണ്ണൂർ സർക്കാർ എൻജിനിയറിംഗ് കോളേജിന്റെ ചരിത്രത്തിൽ ആദ്യത്തേതും.
എം.ടെക് ഒന്നാം റാങ്ക് നേടിയതും ഡോക്ടറേറ്റ് ലഭിച്ചതും ഒരുപാട് പേരുടെ സഹായത്തോടെയാണ്. അദ്ധ്യാപകരും കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും പിന്തുണച്ചു. കൂട്ടുകാർ ധരിക്കുന്നതുപോലുള്ള വിലകൂടിയ വസ്ത്രങ്ങൾ വാങ്ങിത്തന്ന അദ്ധ്യാപകരുണ്ട്. ഭക്ഷണം കഴിക്കാൻ കൂട്ടുകാർ കൂടെ കൂട്ടും. ഇനി ഫെല്ലോഷിപ്പ് നേടണമെന്നാണ് ആഗ്രഹം.
- ഡോ. നിർമ്മൽ മുകുന്ദൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |