വടകര: ഇന്ത്യൻ അത്‌ലറ്റിക്‌സിന്റെ പെരുമ ആഗോളതലത്തിലേക്കുയർത്തിയ പ്രഥമ ദ്രോണാചാര്യ ജേതാവ് ഒ.എം. നമ്പ്യാർക്ക് നാടിന്റെ അന്ത്യാഞ്ജലി. മണിയൂർ മീനത്തുകരയിലെ വീട്ടുവളപ്പിൽ ഇന്നലെ രാവിലെ 11 ന് പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പൊലീസ് അന്തിമ ബഹുമതി അർപ്പിച്ചതിനു പിന്നാലെ മൂത്തമകൻ മുരളീധരൻ ചിതയ്‌ക്ക് തീകൊളുത്തി.
പക്ഷാഘാതത്തെ തുടർന്ന് മീനത്തുകരയിലെ ഒതയോത്ത് വീട്ടിൽ കിടപ്പിലായിരുന്ന നമ്പ്യാർ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയ്‌ക്കാണ് മരിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും അന്ത്യോപചാരമർപ്പിക്കാൻ പ്രമുഖരുൾപ്പെടെ നിരവധി പേർ എത്തി. അടങ്ങാത്ത വിങ്ങലോടെയാണ് നമ്പ്യാരുടെ പ്രിയശിഷ്യ ഒളിമ്പ്യൻ പി.ടി. ഉഷ ഗുരുവിനെ അവസാനമായി കാണാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ പുഷ്പചക്രം അർപ്പിച്ചു. ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം പി. സതീദേവി, എം.എൽ.എമാരായ കെ.പി. കുഞ്ഞമ്മദ്കുട്ടി, കെ.പി. മോഹനൻ, കെ.കെ. രമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വടകര ആർ.ഡി.ഒ സി.ബിജു, സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ടി. കുഞ്ഞിക്കണ്ണൻ, പി.കെ. ദിവാകരൻ തുടങ്ങിയവരും അന്ത്യാഞ്ജലിയർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |