ഒരുവിധം എല്ലാ വീട്ടിലും കണ്ടുവരുന്ന ഏവർക്കും പരിചിതമായ പ്രമേയമാണ് റോജിൻ തോമസ് സംവിധാനം ചെയ്ത 'ഹോം' എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പുതുതലമുറയിലെ രീതികളുമായി പൊരുത്തപ്പെടാൻ കഴിയാത്ത എന്നാൽ തന്റെ മൂത്ത മകനുമായി ഇടപഴകാൻ ആഗ്രഹിക്കുന്ന അച്ഛൻ കഥാപാത്രമാണ് സിനിമയിലെ പ്രധാനി. ഇന്ദ്രൻസ് എന്ന അതുല്യ നടൻ ഈ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ്.
സ്വതവേ സൗമ്യനാണ് ഒലിവർ ട്വിസ്റ്റ്. സിനിമാ സംവിധായകനായകനും മൂത്ത മകനുമായ അന്റണിയുമായി ഇടപഴകാനും മാനസികമായ അടുപ്പം സ്ഥാപിക്കാനും അയാൾ അതിയായി ആഗ്രഹിക്കുന്നുണ്ട്. അന്റണിയും യൂടൂബറായ ഇളയ മകനും ഭാര്യയും പിതാവും അടങ്ങുന്നതാണ് ഒലിവറിന്റെ കുടുംബം.
ഈ ദിവസങ്ങളിൽ മിക്ക ആളുകളെയും പോലെ ഒലിവറിന്റെ മക്കളും നിരന്തരം ഫോണുകളിൽ സമയം ചെലവഴിക്കുന്നു. തന്റെ മക്കളുമായി ഇടപഴകാൻ ഒരു സ്മാർട്ട്ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ഒലിവർ തീരുമാനിക്കുന്നു. ക്ഷണികമായ ബന്ധം ഉണ്ടാക്കാൻ ഫോൺ സഹായിക്കുമ്പോഴും, താൻ ആഗ്രഹിക്കുന്ന ആദരവും പ്രശംസയും ഇപ്പോഴും ലഭിക്കുന്നില്ലെന്ന് പിതാവ് കണ്ടെത്തുന്നു.
തന്റെ ആദ്യ സിനിമ സുപ്പർ ഹിറ്റാക്കിയ ആന്റണി തന്റെ സിനിമാ കരിയറിന് തുടർച്ച കണ്ടെത്താൻ പാട് പെടുകയാണ്. തന്റെ എഴുത്തിൽ ആഗ്രഹിക്കുന്ന ഒഴുക്കോ ശ്രദ്ധയോ ചെലുത്താൻ അയാൾക്ക് കഴിയുന്നില്ല. ഡിജിറ്റൽ ലോകത്ത് അധികവും ജീവിക്കുന്ന അയാൾക്ക് ചുറ്റുമുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയും അനുഭവിക്കുകയും ചെയ്യാത്തതു കൊണ്ട് കൂടിയാകാം ഇതെന്ന് ചിത്രം സൂചിപ്പിക്കുന്നു.
അച്ഛന്റെ മകന്റെയും ജീവിതത്തിലെ സംഘർഷങ്ങൾ തമാശയുടെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. നമ്മൾ ചുറ്റും കാണുന്ന കഥാപാത്രങ്ങള സന്ദർഭങ്ങളുമാണ് ചിരി പടർത്തുന്നത്. സോഷ്യൽ മീഡിയയും ഫോണും ഉപയോഗിക്കാൻ പാട് പെടുന്ന ഒലിവറും, വാട്സാപ്പ് ഫോർവേഡുകളും സോഷ്യൽ മീഡിയ കുറിപ്പുകളും കണ്ട് വേവലാതി പെടുന്ന സത്യനും ഒക്കെ നമ്മുടെ വീടുകളിൽ തന്നെ കാണുന്ന കഥാപാത്രങ്ങളാണ്.
കുടുംബ ബന്ധത്തെ വളരെ ഊഷ്മളവും ഹൃദ്യവുമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മാതാപിതാക്കളും കുട്ടികളും, സൗഹൃദം, സഹോദരങ്ങൾ, ഭർത്താവും ഭാര്യയും-ഈ ബന്ധങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് പ്രേക്ഷകർക്ക് അവരുടെ ജീവിതവുമായി ബന്ധപ്പെടുത്താവുന്ന രീതിയിലാണ്. ഹാസ്യ, മധുര നിമിഷങ്ങൾക്കും ശേഷം, ചിത്രത്തിന്റെ അവസാനത്തെ 20 മിനിറ്റ് നിങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടും. തിരക്കഥയ്ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് ഹോം.
ഇന്ദ്രൻസ്-മഞ്ജു പിള്ള കാസ്റ്റിംഗ് ആശ്ചര്യം ഉളവാക്കുന്നതാണെങ്കിലും, പ്രകടനവും കെമിസ്ട്രിയും കൊണ്ട് ഇരുവരും മികച്ചതാക്കി. ശ്രീനാഥ് ഭാസി തന്റെ കഥാപാത്രം കുറ്റമറ്റതാക്കി. രസികനായി സഹോദരനായി നസ്ലെൻ കെ ഗഫൂറും ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു. ശ്രീകാന്ത് മുരളി, വിജയ് ബാബു, കെപിഎസി ലളിത തുടങ്ങിയവരുടെ സാന്നിദ്ധ്യം ചിത്രത്തിന് കരുത്ത് പകരുന്നു.
ബംഗ്ലാന്റെ പ്രൊഡക്ഷൻ ഡിസൈന് പ്രത്യേക പരാമർശം അർഹിക്കുന്നു. നീൽ ഡി കുൻഹയുടെ ഫ്രെയിമുകൾ മനോഹരമാണ്. ഒപ്പം പ്രിജിഷ് പ്രകാശിന്റെ മികച്ച എഡിറ്റിംഗും സിനിമയ്ക്ക് മുതൽക്കൂട്ടായി. രാഹുൽ സുബ്രഹ്മണ്യന്റെ സംഗീതം ചിത്രത്തിന് നന്നായി യോജിക്കുന്നുണ്ട്.
'ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോജിൻ തോമസ് രണ്ടാം ചിത്രമായ ഹോമിലൂടെയും പ്രേക്ഷകരുടെ മനസ് നിറയ്ക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും മനസു നിറയ്ക്കുന്ന ചിത്രം ഒരു തികവുറ്റ ഫീൽ ഗുഡ് സിനിമയാണ്. ഈ ഓണക്കാലത്ത് കുടുംബാംഗളുമൊത്ത് തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |