202 സെക്‌ഷനുകളിൽ നാഥനില്ലാത്ത അവസ്ഥ
തിരുവനന്തപുരം: എല്ലാവർഷവും മാർച്ചിൽ നടക്കേണ്ട പ്രമോഷനും സ്ഥലംമാറ്റവും കൊവിഡും നിയമസഭാ തിരഞ്ഞെടുപ്പും മൂലം നീണ്ടു പോയതിനു പിന്നാലെ കോടതിയുടെ സ്റ്റേയിൽ കുരുങ്ങി മുടങ്ങി.
സ്റ്റേ ഒഴിവാക്കാനോ കേസിനാസ്പദമായ പ്രശ്നം പരിഹരിക്കാനോ ശ്രമിക്കാതെ മൊത്തം നടപടികൾ തന്നെ മാറ്റിവയ്ക്കുന്ന സമീപനമാണ് ബോർഡ് എടുത്തത്. ഇതോടെയാണ് പ്രമോഷനും സ്ഥലം മാറ്റവും സ്തംഭിച്ചത്.
പ്രമോഷൻ മുടങ്ങിയതോടെ ഉയർന്ന തസ്തികയിൽ സർവ്വീസ് പ്രമോഷൻ കിട്ടേണ്ടവർക്ക് ശമ്പളവർദ്ധന അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടു. 202 സെക്‌ഷനുകളിൽ നാഥനില്ലാത്ത അവസ്ഥയുമായി.
കെ.എസ്.ഇ.ബിക്ക് 774 സെക്ഷനുകളാണുള്ളത്. അസി.എക്സിക്യുട്ടീവ് എൻജിനിയറും സീനിയർ സൂപ്രണ്ടുമാണ് ഒാരോ സെക്‌ഷനിലും ഭരണച്ചുമതല. സാങ്കേതിക കാര്യങ്ങൾ എൻജിനിയറും ഭരണനിർവ്വഹണം സീനിയർ സൂപ്രണ്ടിനുമാണ്.
എല്ലായിടത്തും എൻജിനിയറുണ്ടെങ്കിലും ഭരണം നടത്താൻ സീനിയർ സൂപ്രണ്ടുമാരില്ല. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവുകളിൽ സീനിയർ സൂപ്രണ്ടുമാർ സർവ്വീസിൽ നിന്ന് വിരമിച്ചതിനെ തുടർന്നുള്ള ഒഴിവുകളിൽ പ്രമോഷനിലൂടെയാണ് നിയമനം നടത്തേണ്ടത്. പ്രമോഷനും വാർഷിക സ്ഥലംമാറ്റവും ഒരുമിച്ചാണ് കെ.എസ്.ഇ.ബി.യിൽ നടത്തിപ്പോരുന്നത്.
ഇതിനായി ബോർഡിലെ ഒൻപത് യൂണിയനുകളുടെയും മാനേജ്മെന്റിന്റെയും പ്രതിനിധികളെ ഉൾപ്പെടുത്തി ജില്ലാതലത്തിൽ മെഡിക്കൽ കമ്മിറ്റികളുണ്ടാക്കും.ഇൗ കമ്മിറ്റികളാണ് മെഡിക്കൽ ഗ്രൗണ്ടിലും എവേ സെക്ഷനിൽ ജോലി ചെയ്തവർക്കും മാനദണ്ഡപ്രകാരമുള്ള സ്ഥലംമാറ്റപ്പട്ടിക തയ്യാറാക്കി ബോർഡിന് സമർപ്പിക്കുന്നത്.
ഇൗ കമ്മിറ്റികളിൽ നിന്ന് ബി.ജെ.പി അനുകൂല സംഘടനയായ കെ.എസ്.ഇ.ബി ഒാഫീസേഴ്സ് സംഘിന്റെ പ്രതിനിധികളെ ഒഴിവാക്കി. ഇതിനെതിരെ അവർ കോടതിയിൽ പോകുകയും കോടതി ഇവരുടെ പരാതിയിൽ തീർപ്പാക്കുന്നത് വരെ കമ്മിറ്റിയുടെ പ്രവർത്തനം ജൂലായ് 29ന് സ്റ്റേ ചെയ്യുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |