കൊല്ലം: ഒന്നരക്കിലോ കഞ്ചാവും 5 ലിറ്റർ ചാരായവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. അഞ്ചൽ അഗസ്ത്യക്കോട് ലങ്കേഷ് ഭവനിൽ ലങ്കേഷാണ് (38) പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് ലങ്കേഷ്. കിഴക്കൻ മേഖലയിൽ ഓപ്പറേഷൻ ലഹരി എന്ന പേരിൽ പ്രത്യേക പരിശോധന നടത്തുന്നതിനിടെ യുവാവിന്റെ ഭാര്യവീട് കേന്ദ്രീകരിച്ച് ലഹരി വില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കൊല്ലം അസി. എക്സൈസ് കമ്മിഷണർ റോബർട്ടിന്റെ നിർദേശത്തിൽ പുനലൂർ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. അഞ്ചൽ എക്സൈസ് ഇൻസ്പെക്ടർ ബിജു എൻ. ബേബി, ഓഫീസർ സുജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു, അഭിലാഷ്, അജീഷ് മധു, നിനീഷ്, വനിത ഓഫീസർ സരിത എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്. വരുംദിവസങ്ങളിൽ ശക്തമായ പരിശോധന തുടരുമെന്ന് ഡെ. എക്സൈസ് കമ്മിഷണർ ബി. സുരേഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |