അഗളി: സി.ഐയെ വധിക്കുമെന്ന ഭീഷണിക്കത്ത് മനുഷ്യ വിസർജ്യം അടങ്ങിയ കവറിൽ ലഭിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പാലക്കാട് ഷോളയൂർ സി.ഐ: വിനോദ് കൃഷ്ണനെ വധിക്കുമെന്നാണ് ഊമക്കത്തിലുള്ളത്. സംഭവത്തിൽ ഷോളയൂർ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ശനിയാഴ്ച രാവിലെയാണ് കോഴിക്കോട് നിന്ന് ഊമക്കത്തും കവറും പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്. സാധാരണക്കാർക്ക് നീതി ലഭ്യമാക്കുന്ന നടപടി എടുത്തില്ലെങ്കിൽ വകവരുത്തുമെന്നാണ് അസഭ്യം നിറഞ്ഞ ഭീഷണിക്കത്തിൽ വ്യക്തമാക്കുന്നത്. വലിയ പ്ലാസ്റ്റിക് കവറിൽ മനുഷ്യ വിസർജ്യത്തിനൊപ്പമാണ് കത്ത് ലഭിച്ചത്.
നേരത്തെ അടിപിടിക്കേസിൽ വട്ടലക്കി ഊരിലെ ആദിവാസി ആക്‌ഷൻ കൗൺസിൽ ഭാരവാഹി വി.എസ്. മുരുകൻ, പിതാവ് ചെറിയൻ മൂപ്പൻ എന്നിവരെ ഷോളയൂർ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പടെ വൈറലായിരുന്നു. ഈ സംഭവത്തിൽ ഷോളയൂർ സി.ഐ: വിനോദ് കൃഷ്ണനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് സി.ഐക്ക് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |