മഴ തോർന്നിട്ടും മരം പെയ്യുന്നെന്നു പറയും പോലെയാണ് പാലായിൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായിട്ടും ജോസും കാപ്പനും തമ്മിൽ തുടരുന്ന പോർവിളി. അതിപ്പോൾ ഒരു പാലാ വീരഗാഥയായ് സൈബർകേസും ഓണദിനത്തിൽ കാപ്പന്റെ ഉണ്ണാവ്രതവും കടന്ന് നിൽക്കുകയാണ് .
മുൻ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ പ്രൊഫ. കെ.എം.ചാണ്ടിയുടെ ചെറുമകൻ സഞ്ജയ് സഖറിയ ‘പാലാക്കാരൻ, പാലാക്കാരൻ ചേട്ടൻ ’ തുടങ്ങിയ ഫേസ് ബുക്ക് പേജുകൾ വഴി ജോസ് കെ. മാണി, തോമസ് ചാഴികാടൻ എം.പി എന്നിവരെ നിരന്തരം അധിക്ഷേപം നടത്തുകയാണെന്നാരോപിച്ചായിരുന്നു സ്റ്റീഫൻ ജോർജിനെ കൊണ്ട് ജോസ് വിഭാഗം സൈബർ കേസ് കൊടുപ്പിച്ചത്. ചില പോസ്റ്റുകൾ പാലാ രൂപതയെയും ബിഷപ്പിനെയും അധിക്ഷേപിക്കുന്നതാണെന്ന് കൂടി സ്റ്റീഫൻ ജോർജ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു .ഇതോടെ വിഷയം സഭയുടെ പിന്തുണ കൂടി ഉറപ്പിക്കുന്ന തരത്തിൽ മറ്റൊരു തലത്തിലെത്തി നിൽക്കുകയാണ്. പൊലീസ് കേസെടുത്തതോടെ കള്ളക്കേസിൽ പെടുത്തി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് തിരുവോണ നാളിൽ കാപ്പന്റെ ഉച്ച ഊണ് ബഹിഷ്കരിച്ചുള്ള ഉണ്ണാവ്രതം സമരം നടത്തി. രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും അധികാരത്തിന്റെ തണലിലിരുന്ന് പീഡിപ്പിക്കുകയാണെന്നാരോപിച്ചായിരുന്നു കാപ്പന്റെ സമരം. യു.ഡി.എഫ് കൂടി പിന്തുണച്ച സമരം ഉദ്ഘാടനം ചെയ്തത് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫായിരുന്നു . തിരുവോണ സദ്യ ഒഴിവാക്കിയുള്ള സമരം മൂന്നുമണിയോടെ അവസാനിച്ചുവെങ്കിലും സമര ബാനറിൽ കേരളകോൺഗ്രസി (എം)നെതിരായ സമരം എന്ന് എഴുതേണ്ടതിന് പകരം ജോസഫിന്റെ പാർട്ടിയായ കേരള കോൺഗ്രസിനെതിരായ സമരമെന്നായിപ്പോയി. ഫലത്തിൽ മോൻസ് ഉദ്ഘാടനം ചെയ്ത സമരം സ്വന്തം ബ്രാക്കറ്റില്ലാ പാർട്ടിക്കെതിരായത് ജോസഫ് വിഭാഗത്തിൽ മുറുമുറുപ്പും മറ്റൊരു കല്ലുകടിയുമായി.
കാപ്പന്റെ ഉണ്ണാവ്രത സമരത്തെ നേരിടാൻ കാപ്പന് സത്ബുദ്ധി തോന്നിപ്പിക്കണമേ എന്ന ആവശ്യവുമായ് ജോസ് വിഭാഗം യൂത്ത് ഫ്രണ്ട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടിന്മേൽ നിന്നുള്ള പ്രാർത്ഥനാ യജ്ഞം നടത്തി. രണ്ടുസമരവും കടന്ന് ഇനിയും പാലായിൽ പല സ്റ്റൈലൻ സമരമുറകളും അരങ്ങേറാം. ഇരുകൂട്ടരും അടുത്ത അങ്കത്തിന് കോപ്പു കൂട്ടിതുടങ്ങിയതോടെ ജോസ് -കാപ്പൻ പോര് ഉടനെങ്ങും തീരുമെന്ന് പാലാക്കാർ കരുതുന്നില്ല. അടുത്ത തട്ടുപൊളിപ്പൻ ഷോയ്ക്കായി അവർ കാത്തിരിക്കുകയാണ്. അടുത്ത ജയം ആർക്കായിരിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെങ്കിലും ഇരുകൂട്ടരുടെയും വേലത്തരങ്ങൾ അറിയാവുന്നതിനാൽ ഒരൊന്നന്നര സംഭവമായിരിക്കുമെന്ന് പറയാം. . .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |