പൊന്നാനി: കാലപ്പഴക്കവും അസൗകര്യങ്ങളും കാരണം നിലവിലെ കെട്ടിടത്തിൽ നിന്ന് പൊന്നാനി കോടതി താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ അഭിഭാഷകർ രംഗത്ത്. 34 ലക്ഷം രൂപ ചിലവിൽ മിനി സിവിൽ സ്റ്റേഷനിൽ താൽക്കാലിക സൗകര്യമൊരുക്കി അങ്ങോട്ടേക്ക് കോടതിയുടെ പ്രവർത്തനം മാറ്റാനുള്ള നീക്കത്തിനെതിരെയാണ് ബാർ അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കോടതിയുടെ താൽക്കാലിക മാറ്റത്തിനെതിരെ ജില്ലാ ജഡ്ജിക്ക് നിവേദനം നൽകിയ അഭിഭാഷകർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ചോർന്നൊലിച്ചും തകർച്ച നേരിട്ടും അസൗകര്യങ്ങൾക്കൊപ്പം കഴിഞ്ഞിരുന്ന ഒന്നാം ക്ലാസ് മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി സിവിൽ സ്‌റ്റേഷനിലെ കെട്ടിടത്തിലേക്ക് മാറാൻ നടപടികൾ ആരംഭിച്ചിരുന്നു. 34 ലക്ഷം രൂപ ചിലവിൽ കെട്ടിടം നവീകരിക്കുന്നതിന് ആഭ്യന്തര വകുപ്പ് ഭരണാനുമതി നൽകിയിട്ടുണ്ട്. നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനിരിക്കെയാണ് അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
സിവിൽ സ്റ്റേഷന് വടക്കു ഭാഗത്തുള്ള വെഹിക്കിൾ ഷെഡ് താഴെയും മുകളിലും നവീകരിച്ചാണ് കോടതിയുടെ പ്രവർത്തനം മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിർവ്വഹണ ചുമതല. കോടതി കെട്ടിടം അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് വർഷം വർഷം മുൻപ് നിയമവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ സ്ഥലത്തേക്ക് മാറാനുള്ള നടപടിയുണ്ടായത്.
താൽക്കാലികമായി ഒരുക്കുന്ന കെട്ടിടം അസൗകര്യങ്ങൾ നിറഞ്ഞതാണെന്ന് അഭിഭാഷകർ പരാതിപ്പെടുന്നു. നിലവിൽ കോടതി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ സൗകര്യങ്ങളുടെ പകുതിപോലും താൽക്കാലികമായി ഒരുക്കുന്ന കെട്ടിടത്തിലില്ല. അഭിഭാഷകർക്ക് മുറിയില്ല. വാഹന പാർക്കിംഗിനും മറ്റും സൗകര്യങ്ങളില്ല. വലിയ തുക ചിലവഴിച്ച് കൂടുതൽ അസൗകര്യങ്ങളിലേക്കാണ് കോടതി മാറ്റുന്നതെന്ന് അഭിഭാഷകർ കുറ്റപ്പെടുത്തുന്നു.
തൃക്കാവിലെ തുറമുഖ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് കോടതി സമുച്ചയം നിർമ്മിക്കാൻ ധാരണയായ സാഹചര്യത്തിൽ താൽക്കാലിക സംവിധാനത്തിന് വലിയ തുക ചിലവഴിക്കുന്നത് ശരിയല്ലെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ കോടതി കെട്ടിടത്തിൽ പ്രത്യേകമായ അപകടാവസ്ഥയില്ല. പുതിയ കോടതി സമുച്ചയം യാഥാർത്ഥ്യമാകുന്നതുവരെ ഇവിടെ തുടരാനാകുമെന്നും അഭിഭാഷകർ പറയുന്നു.
ബ്രിട്ടീഷുകാർ നിർമ്മിച്ച കോടതിപ്പടിയിലെ പുരാതന കെട്ടിടത്തിന്റെ മുകൾ നിലയിലാണ് കോടതി പ്രവർത്തിക്കുന്നത്. ഓട് മേഞ്ഞ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ടാർപ്പോളിൻ വലിച്ചു കെട്ടിയാണ് മഴക്കാലങ്ങളിൽ ചോർച്ച തടഞ്ഞിരുന്നത്. ഇടുങ്ങിയ മുറിയിൽ പ്രവൃത്തിക്കുന്ന കോടതിയിൽ വ്യവഹാരങ്ങൾക്കായി എത്തുന്നവർക്കും അഭിഭാഷകർക്കും നിന്നു തിരിയാൻ പോലും സ്ഥലമില്ല. ചോർച്ചയും ചിതലും കാരണം സുപ്രധാന രേഖകൾ പോലും സൂക്ഷിക്കാനാകാത്ത സ്ഥിതിയാണ്. കോടതി വിപുലീകരണത്തിന് ഹൈക്കോടതി രജിസ്ട്രാർ നേരത്തെ അനുമതി നൽകിയിരുന്നു.
നിലവിൽ കോടതി പ്രവർത്തിക്കുന്ന കെട്ടിടം അറ്റകുറ്റപണികൾ തീർത്ത് സംരക്ഷിക്കാനാണ് ആലോചിക്കുന്നത്. മുസ്രിസ് പൈതൃക പദ്ധതിയുടെ ഭാഗമായി പൊന്നാനിയിൽ സംരക്ഷിക്കുന്ന കെട്ടിടങ്ങളുടെ കൂട്ടത്തിൽ കോടതി സമുച്ചയവും ഉൾപ്പെട്ടിട്ടുണ്ട്. സബ് രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി, ഫിഷറീസ് ഓഫീസ്, ഉപ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം എന്നിവയാണ് കോടതി പ്രവർത്തിക്കുന്ന കെട്ടിടത്തിലുള്ളത്. ഇതിൽ സബ് രജിസ്ട്രാർ ഓഫീസ് മാറ്റുന്നത് സംബന്ധിച്ച് നേരത്തെ തീരുമാനമായിരുന്നു. അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയാണ് സബ് രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |