മാഹി: മാഹി മേഖലയിൽ പാഠ്യ വിഷയങ്ങൾ പഠിപ്പിക്കാൻ മതിയായ അദ്ധ്യാപകരില്ലാത്തതിനാൽ രക്ഷിതാക്കൾ പിരിവെടുത്താണ് അദ്ധ്യാപകരെ നിയമിക്കുന്നതിനിടെ മാഹിയിൽ പാഠ്യ വിഷയമല്ലാത്ത തമിഴ് പഠിപ്പിക്കാൻ എസ്.എസ്.എ ഫണ്ട് വിനിയോഗിച്ച് അദ്ധ്യാപക നിയമം. പാഠ്യ വിഷയങ്ങൾ പഠിപ്പിക്കാൻ പി.ടി.എയുടെ ബക്കറ്റ് പിരിവ് ഒരു ഭാഗത്ത് നടക്കുമ്പോഴാണ്, സർക്കാർ മാഹിയിൽ ആരും പഠിക്കാനില്ലാത്ത തമിഴ് ഭാഷാദ്ധ്യാപകനെ നിയമിച്ചിട്ടുള്ളത്.
പോണ്ടിച്ചേരി എസ്.എസ്.എയുടെ വിവാദ ഉത്തരവിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. തമിഴ് പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ട അദ്ധ്യാപകൻ പോണ്ടിച്ചേരിയിലിരുന്ന് ശമ്പളം വാങ്ങുകയാണ്.
മാഹിയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപക ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാഹി മേഖല അദ്ധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ് വത്സരാജ്, ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന്, ട്രഷറർ സന്ദീപ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പുതുച്ചേരി മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ലഫ്റ്റനന്റ് ഗവർണർ, എസ്.എസ്.എ പ്രൊജക്ട് ഡയറക്ടർ, ഉപ ഡയറക്ടർ, മാഹി എം. എൽ.എ രമേഷ് പറമ്പത്ത് തുടങ്ങിയവർക്ക് നിവേദനം നൽകി. മാഹി വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ജോയന്റ് പി.ടി.എ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |