SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.08 AM IST

മലയാളത്തിൽ അഭിനയിച്ച് മോഹം തീരാതെ ചിത്ര

cc

തിരുവനന്തപുരം: ഒരിക്കൽ കൂടി മലയാളത്തിന്റെ ക്ഷണം പ്രതീക്ഷിച്ചിരുന്നു,കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നടി ചിത്ര. തമിഴിൽ സീരിയലുകളിൽ സജീവമായിരിക്കുമ്പോഴും മലയാളത്തിൽ അഭിനയിക്കാനാനായിരുന്നു ഇഷ്ടമേറെ. ''ഇപ്പോൾ മലയാള സിനിമയിലുള്ളവർ എന്നെ മറന്നതു പോലെ. പക്ഷേ, പ്രേക്ഷകർ എന്നെ മറക്കില്ല. ആ നാടുമായും മലയാളികളുമായും അത്രയേറെ ബന്ധമുണ്ടെനിക്ക്'' മരണത്തിന് രണ്ടു നാൾ മുമ്പ് ഒരു സുഹൃത്തിനോട് ചിത്ര പറഞ്ഞു. 2002ൽ ആഭരണചാർത്ത് എന്ന മലയാള സിനിമയിൽ അഭിനയിച്ച് ചെന്നൈയിലേക്ക് മടങ്ങിയ ചിത്രയെ പിന്നെ ആരും മലയാളത്തിലേക്ക് വിളിച്ചില്ല. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി ചിത്ര അഭിനയിച്ച 137 സിനിമകളിൽ 84 എണ്ണവും മലയാളത്തിലായിരുന്നു. തെന്നിന്ത്യയിലെ മിക്കവാറും എല്ലാ സൂപ്പർതാരങ്ങൾക്കുമൊപ്പം അഭിനയിച്ചു.

സിനിമയിലെ തുടക്കം തന്നെ നാടകീയമായിരുന്നു. 12 വയസുള്ളപ്പോൾ ചെന്നൈയിലെ മൈലാപൂരിലെ വലിയൊരു ആൾക്കൂട്ടം കണ്ട് അവിടെയെത്തി. കമലഹാസനും രജനീകാന്തും ശ്രീവിദ്യയും തകർത്തഭിനയിച്ച 'അപൂർവരാഗങ്ങളു'ടെ ഷൂട്ടിംഗാണ്. തിരക്കിനിടയിൽ ആരോ പിടിച്ചു തള്ളി. അവൾ ചെന്നു വീണത് സംവിധായകൻ കെ.ബാലചന്ദറിനു മുന്നിൽ. പരിഭ്രമിച്ച പെൺകുട്ടിയെ ആദ്ദേഹം ആശ്വസിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന അച്ഛൻ രാജഗോപാലിനോട് സംസാരിച്ചു. അടുത്ത ദിവസം ഒരു സീനിൽ അഭിനയിപ്പിച്ചു. ആദ്യം നായികയായത് 'ആട്ടക്കലാശ'ത്തിൽ. മോഹൻലാലായിരുന്നു നായകൻ. ശശികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മേരിക്കുട്ടി എന്ന കഥാപാത്രത്തിനു ജീവൻ നൽകി. തുടർന്ന് ഇവിടെ ഇങ്ങനെ, പാവം പൂർണിമ, കഥ ഇതുവരെ, പാവം ഞാൻ, കഥ ഇതുവരെ, മാന്യമഹാജനങ്ങളെ, ഉയരും ഞാൻ നാടാകെ തുടങ്ങിയ നിറയെ ചിത്രങ്ങൾ. തമിഴ് സിനിമയിലും തിരക്കായി. കമലഹാസനൊപ്പം രാജ പാർവൈ, വിജയകാന്തിന്റെ ഓട്ടോരാജ, പ്രഭുവിന്റെ ചിന്നപ്പൂവൈ മെല്ലെ പേശ്, രജനികാന്തിനൊപ്പം ഊർക്കാവലൻ...

തുടക്കത്തിൽ പ്രേക്ഷകർ കണ്ടത് മെലിഞ്ഞ സുന്ദരിയായ ചിത്രയെയായിരുന്നു. പിന്നീട് പ്രകൃതം മാറി. തടിച്ചു. കഥാപാത്രങ്ങളുടെ സ്വഭാവത്തിലും മാറ്റം വന്നു. ''രാത്രിയിലെ ഷൂട്ടിങ്, ഉറക്കമില്ലായ്മ... വണ്ണം വച്ചു. പല സിനിമകളിലും മുണ്ടും ബ്ലൗസുമണിഞ്ഞ് സീൻ ഷൂട്ട്‌ചെയ്യുമ്പോൾ വളരെ അസ്വസ്ഥയായിരുന്നു. ശരിയായ വ്യായാമമോ കൃത്യസമയത്തുള്ള ഭക്ഷണമോ ഇല്ല. അന്നതൊക്കെ പറഞ്ഞുതരാനും ആരുമില്ല...'', ചിത്ര അക്കാലത്ത് പറഞ്ഞതിങ്ങനെ.

1991ൽ മമ്മൂട്ടിയുടെ നായികയായി അമരത്തിലെ ചന്ദ്രികയേയും, 1992ൽ മോഹൻലാലിന്റെ നായികമാരിലൊരാളായി കയർത്തൊഴിലാളിയായ കാർത്തികയേയും മികവുറ്റതാക്കി. അടുത്ത വർഷം സുരേഷ്ഗോപിയുടെ ജോഡിയായി 'പൊന്നുച്ചാമി'യിൽ വേഷമിട്ടു. പിന്നീട് തേടിയെത്തിയ വേഷങ്ങളധികവും നെഗറ്റീവ് ടച്ചുള്ളതായിരുന്നു.. ''പ്രശസ്തിയാണ് സിനിമയിലേക്ക് എന്നെ ആകർഷിച്ചത്. സിനിമ എന്റെ ശരിയായ വഴിയായിരുന്നു. അത് അറിയാതെ എന്നെ തേടി വന്നു.'' ഈയിടെ ഒരഭിമുഖത്തിൽ ചിത്ര പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHITHRA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.