കോലഞ്ചേരി: വാട്ടർ അതോറിട്ടിയിൽ ദിവസ വേതനക്കാരനായ ഭർത്താവിനെ അകാരണമായി ജോലിയിൽ നിന്ന് മാറ്റിയതിൽ മനം നൊന്ത് ഭാര്യ ജീവനൊടുക്കി. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയിൽ സുരേന്ദ്രന്റെ ഭാര്യ സിന്ധു (45) കഴിഞ്ഞ 18നു പുലർച്ചെ വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും 21ന് മരിച്ചു.
ചൂണ്ടി വാട്ടർ അതോറിറ്റി ഓഫീസിൽ 10 വർഷമായി താത്കാലിക ജീവനക്കാരനായിരുന്ന സുരേന്ദ്രനെ ജോലിയിൽ നിന്ന് നീക്കിയ മനോവിഷമത്തിൽ ജീവനൊടുക്കിയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഏതാനും നാൾ മുമ്പ് അകാരണമായി ജോലിയിൽ നിന്നു മാറ്റുകയായിരുന്നെന്ന് അവർ ആരോപിച്ചു. തുടർന്ന് കടുത്ത വിഷാദത്തിലായിരുന്നു സിന്ധു.
കറുകപ്പള്ളി ഗവ. എൽ.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി ഹരിനാരായണൻ, യു.കെ.ജി വിദ്യാർത്ഥി സാകേത് എന്നിവരാണ് മക്കൾ. സംസ്‌കാരം നടത്തി.
അതേ സമയം, ഇതു സംബന്ധിച്ച് തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പുത്തൻകുരിശ് എസ്.എച്ച്.ഒ ടി. ദിലീഷ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കടുത്ത മാനസിക സമ്മർദ്ദത്തിന് ചികിത്സയിലായിരുന്നു സിന്ധുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |