ഗുരുവായൂർ : തിരുവോണ നാളിൽ കണ്ണനെ കൺകുളിർക്കെ കാണാൻ ഭക്തജനത്തിരക്ക്. പുലർച്ചെ നിർമാല്യദർശനത്തിനായി നടതുറന്നത് മുതൽ ഭക്തരുടെ നീണ്ടനിരയായിരുന്നു. സാമൂഹികാകലം പാലിച്ചാണ് ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിച്ചത്. ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പിക്കാനും തിരക്കനുഭവപ്പെട്ടു. പുലർച്ചെ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടാണ് ഗുരുവായൂരപ്പന് ആദ്യ ഓണപ്പുടവ സമർപ്പിച്ചത്. തുടർന്ന് ഭക്തരും ഓണപ്പുടവ സമർപ്പിച്ചു. ഉഷപൂജ വരെ ഓണപ്പുടവ സമർപ്പിക്കാൻ അവസരം ഉണ്ടായിരുന്നു. രാവിലെ ഏഴിന് മേളത്തോടെ കാഴ്ചശീവേലി നടന്നു. കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വന്നെങ്കിലും ഇത്തവണയും തിരുവോണ സദ്യ ഉണ്ടായിരുന്നില്ല. ഉത്രാട നാളിൽ ക്ഷേത്രത്തിൽ കാഴ്ച്ചക്കുലയായി ലഭിച്ച പഴം കൊണ്ടുള്ള പഴംപ്രഥമൻ ഉച്ചപൂജയ്ക്ക് നിവേദിച്ചു. ഉച്ചതിരിഞ്ഞ് മൂന്നിനും മേളത്തിന്റെ അകമ്പടിയോടെ കാഴ്ച ശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |