ഓച്ചിറ: തെറ്റിപ്പിരിഞ്ഞ ലഹരിമാഫിയ സംഘത്തിലെ അംഗങ്ങൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്ന് യുവാവിനെ ആളുമാറി വീടുകയറി കുത്തി പരിക്കേൽപ്പിച്ചു. നെഞ്ചിലും ശ്വാസകോശത്തിലും ഗുരുതരമായി പരിക്കേറ്റ ആലപ്പുഴ ആര്യാട് സ്വദേശി അജയ് വൈഷ്ണവിനെ (22) ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഴീക്കൽ കൊച്ചുപറമ്പിൽ അരുൺഷാജി (22), പറയകടവ് പുതുമണ്ണേൽ വീട്ടിൽ കാളിദാസ് (20), അഴീക്കൽ വടക്ക് വാടകയ്ക്ക് താമസിക്കുന്ന അരൂർ ചന്തിരൂർ കോളനിയിൽ അനീഷ് ഭവനിൽ ഷജീർ (22), സഹോദരൻ ഷിയാസ് (20), അഴീക്കൽ പുത്തൻപറമ്പിൽ ജീമോൻ എന്ന ഷിജോ (20), അഴീക്കൽ വയലിൽ തറയിൽ ഗോകുൽ (23) എന്നിവരെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവോണ ദിവസം പുലർച്ചെ മൂന്നിനായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: അഴീക്കൽ കടവത്ത് സുനിൽ എന്നയാളുടെ വീട്ടിലാണ് ആക്രമണം നടന്നത്. ശരീരത്തിൽ പച്ചകുത്തുന്ന തൊഴിലായിരുന്നു അജയ് വൈഷ്ണവിന്. ഇയാളുടെ സുഹൃത്തുക്കളാണ് സുനിലിന്റെ മക്കൾ. ഇവർ മിക്ക ദിവസവും ഈ വീടിന്റെ മുകൾ നിലയിലാണ് തങ്ങുന്നത്. അഴീക്കൽ കേന്ദ്രമാക്കി മയക്കുമരുന്ന് വിതരണം ചെയ്തിരുന്നവർ അടുത്തിടെ രണ്ടു ചേരിയായിരുന്നു. ഇവരുടെ പകയാണ് ആക്രമണത്തിന് കാരണമായത്. തങ്ങൾ ലക്ഷ്യമിട്ടയാൾ ഈ വീട്ടിലുണ്ടെന്ന് സംശയിച്ചെത്തിയ ലഹരിസംഘം നടത്തിയ ആക്രമണത്തിൽ അജയ് വൈഷ്ണവിന് കുത്തേൽക്കുകയായിരുന്നു.
ആലപ്പാട് പഞ്ചായത്തിലെ യുവാക്കൾക്കിടയിൽ ലഹരി ഉപയോഗവും ഇതുമായി ബന്ധപ്പെട്ട അക്രമങ്ങളും വർദ്ധിക്കുന്നതായി നാട്ടുകാർ പറയുന്നു. അഴീക്കൽ, വെള്ളനാതുരുത്ത് ബീച്ചുകൾ കേന്ദ്രീകരിച്ചാണ് ലഹരി വ്യാപാരം. പൊലീസ് ഇവിടെ സ്ഥിരമായി ഒരു നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവുമുണ്ട്. ലഹരി മൂക്കുന്നവർ ഉണ്ടാക്കുന്ന വാഹനാപകടങ്ങളും പതിവാണ്. ആലപ്പാട്ടെ മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ച് ഓച്ചിറ എസ്.എച്ച്.ഒ വിനോദിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |