തിരുവനന്തപുരം: നായികയായും സഹനടിയായും വെള്ളിത്തിരയിൽ തിളങ്ങിയ പ്രമുഖ തെന്നിന്ത്യൻ നടി ചിത്രയ്‌ക്ക് (56) സിനിമാ ലോകത്തിന്റെ യാത്രാമൊഴി. ശനിയാഴ്ച പുലർച്ചെ ചെന്നൈ സാലീഗ്രാമത്തിലെ വീട്ടിൽ വച്ചുണ്ടായ ഹൃദായാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വൈകിട്ട് നാലോടെ സംസ്‌കാരം നടന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 130ലധികം സിനിമകളിലഭിനയിച്ചിട്ടുണ്ട്.
1965ൽ രാജഗോപാലിന്റെയും ദേവിയുടെയും മകളായി കൊച്ചിയിലായിരുന്നു ജനനം. അച്ഛൻ മൈലാപ്പൂരിൽ റെയിൽവേയിൽ ഇലട്രിക്കൽ എൻജിനിയറായിരുന്നതിനാൽ ചെന്നൈയിലാണ് വളർന്നത്. 1975ൽ അപൂർവരാഗങ്ങൾ എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായി തുടക്കം കുറിച്ചു. 1983ൽ പ്രേംനസീർ, മോഹൻലാൽ കൂട്ടുകെട്ടിൽ സൂപ്പർ ഹിറ്റായ 'ആട്ടക്കലാശ"ത്തിലൂടെയാണ് നായികയായത്.
രജനികാന്ത്, കമലഹാസൻ, മോഹൻ ലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി തമിഴിലെയും മലയാളത്തിലെയും സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചു. 1990ൽ ബിസിനസുകാരനായ വിജയരാഘവനെ വിവാഹം ചെയ്തു. തുടർന്ന് സിനിമയിൽ നിന്ന് പതിയെ അകന്ന ചിത്ര ഒടുവിൽ അഭിനയിച്ചതു 2001ൽ പുറത്തിറങ്ങിയ സൂത്രധാരനിലാണ്. തമിഴ് സീരിയലുകളിൽ അഭിനയിച്ചു വരികയായിരുന്നു. മകൾ: ശ്രുതി.
ശ്രദ്ധേയ ചിത്രങ്ങൾ കഥാപാത്രങ്ങൾ
ആട്ടക്കലാശം- മേരിക്കുട്ടി
പഞ്ചാഗ്നി- ശാരദ
അമരം- ചന്ദ്രിക
അദ്വൈതം- കാർത്തി
പൊന്നുച്ചാമി- കനകം
ഏകലവ്യൻ- ഹേമാംബര
സൂത്രധാരൻ- റാണിമാ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |