കോഴിക്കോട് : പരോൾ കഴിഞ്ഞ് ജയിലിൽ തിരികെയെത്തുന്ന തടവുകാർക്ക് ആർ.ടി.പി.സി.ആർ പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ജയിലിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കൊവിഡ് രണ്ടാംതരംഗത്തിൽ പരോളിൽ പോയ തടവുകാർക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കികൊണ്ടുളള ജയിൽ ഡി.ജി.പി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ ഉത്തരവ് വന്നിരിക്കുന്നത്. 48 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ പരിശോധനാ ഫലം ഹാജരാക്കുന്നതായിരിക്കും ഉചിതമെന്ന് ജയിൽ സൂപ്രണ്ടുമാർക്ക് നൽകിയ ഉത്തരവിലുണ്ട്. പരോളിൽ കഴിയുന്ന തടവുകാരെ അറിയിക്കണമെന്നും നിർദ്ദേശിക്കുന്നു.
പരോളിൽ കഴിയുന്നവർ ജയിലിന് പുറത്തുവെച്ച് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റിന്റെ പകർപ്പു കൂടി ഹാജരാക്കണം. ജയിലുകളിലെ മെഡിക്കൽ ഓഫീസർമാരും മറ്റ് ഉദ്യോഗസ്ഥരും തടവുകാരെ പുനഃപ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുൻകരുതലുകൾ എടുക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ മുൻകൂട്ടി സംഘടിപ്പിക്കുകയും വേണം. ജയിലിൽ പ്രവേശിപ്പിക്കുന്നവരെ ചുരുങ്ങിയത് ഏഴു ദിവസം നിരീക്ഷണത്തിൽ താമസിപ്പിക്കുകയും ആവശ്യമെങ്കിൽ സ്രവ പരിശോധന നടത്തുകയും വേണം. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കൃത്യ സമയത്ത് രണ്ടാംഡോസ് വാക്സിൻ നൽകുന്നതിനും വാക്സിൻ എടുക്കാത്തവർക്ക് അടിയന്തരമായി ആദ്യ ഡോസ് വാക്സിൻ നൽകുന്നതിന് സൗകര്യം ഒരുക്കണം. ജയിൽ സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ വിവരങ്ങൾ ഡി.ഐ.ജിമാർ മുഖാന്തിരം ജയിൽ ആസ്ഥാനത്ത് എത്തിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |