ന്യൂഡൽഹി:ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ ആദ്യമുഖ്യമന്ത്രിയും രാജസ്ഥാൻ മുൻ ഗവർണറുമായ കല്യാൺ സിംഗ് (89) അന്തരിച്ചു.ലഖ്നൗവിലെ സഞ്ജയ് ഗാന്ധിപോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ ശനിയാഴ്ചയായിരുന്നു അന്ത്യം.
യു.പി. വിധാൻ ഭവൻ, സംസ്ഥാന ബി.ജെ.പി. ഓഫീസ് എന്നിവിടങ്ങളിൽ പൊതുദർശനത്തിനുശേഷം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ നറോറയിലെ ഗംഗാ തീരത്ത് സംസ്‌കരിക്കും.
രക്തത്തിലെ അണുബാധ, മറ്റ് വാർദ്ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെ തുടർന്ന് ജൂലായ് നാലിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.രാംവതിദേവിയാണ് ഭാര്യ.ബി.ജെ.പി.ലോക് സഭാ എം.പി രജ്വീർ സിംഗ് മകനാണ്.യു.പി.ധനകാര്യമന്ത്രി സന്ദീപ് സിംഗ് ചെറുമകനും.
1991 ജൂണിൽ ആദ്യമായി മുഖ്യമന്ത്രിയായ കല്യാൺ സിംഗിന് ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്ന് 1992 ഡിസംബറിൽ രാജിവയ്ക്കേണ്ടിവന്നു. 1997 സെപ്തംബർ മുതൽ 1999 നവംബർ വരെ വീണ്ടും മുഖ്യമന്ത്രിയായിരുന്നു. 2004ൽ ലോക് സഭാംഗമായി.
രണ്ടുവട്ടം പാർട്ടിവിട്ടെങ്കിലും തിരിച്ചെത്തുകയായിരുന്നു. 2019ൽ രാജസ്ഥാൻ ഗവർണർ സ്ഥാനം ഒഴിഞ്ഞശേഷം വീണ്ടും രാഷ്ട്രീയത്തിൽ സജീവമായിരുന്നു.
ബാബറി മസ്ജിദ് കേസിൽ എൽ.കെ. അദ്വാനി അടക്കമുള്ളവർക്കൊപ്പം പ്രതിയായെങ്കിലും കുറ്റവിമുക്തനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |