കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ ഒതയോത്ത് താഴ മുതൽ കോമത്ത് താഴ വരെ വട്ടോളി നെൽപ്പാടങ്ങളിൽ മുണ്ടകൻ കതിരുകൾ തലയാട്ടിയിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിൽ മഴ കനത്തു പെയ്തതോടെ വട്ടോളി വയലിൽ വിത്ത് ഇറക്കാൻ കഴിയാത്ത കർഷകർ വീണ്ടും കൈകോർക്കുകയാണ് കതിരാടും നാളിനായി. മഴ മാറിയാൽ വയലിൽ ട്രാക്ടർ ഇറക്കി നിലമൊരുക്കാനുളള തയ്യാറെടുപ്പിലാണ് കർഷകർ. കാലങ്ങളായി മുണ്ടകൻ കൃഷി ഇറക്കുന്ന ഇവിടുത്തെ പതിനാറോളം കർഷകർക്ക് ഇത്തവണ രണ്ട് പ്രാവശ്യം കൃഷി ചെയ്യാനാവശ്യമായ ഉമ ഇനത്തിൽ പെട്ട നെൽവിത്ത് കൃഷി ഭവനിലൂടെ സൗജന്യമായി ലഭിച്ചിരുന്നു. മഴ ചതിച്ചതോടെ വിത്തെല്ലാം പതിരായി. നേരത്തെ ആയിരം കണ, അയ്യാർ എട്ട്, ജയ, ത്രിവേണി തുടങ്ങിയ ഇനത്തിൽപെട്ട വിത്തുകളായിരുന്നു ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്. ഈ വിത്തിൽ ലാഭമില്ലാതായതോടെ മുണ്ടകൻ കൃഷിയിലേക്ക് മടങ്ങുകയായിരുന്നു. മുണ്ടകൻ നെൽചെടിയിൽ നിന്ന് രണ്ട് തവണയെങ്കിലും വെട്ടിയെടുക്കുന്ന പുല്ല് ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്നതിനാൽ നെൽകർഷകർക്ക് അതിലൂടെയും ചെറിയ വരുമാനം ലഭിച്ചിരുന്നു. കഴിഞ്ഞ തവണ ടാക്ടർ വാടകയ്ക്കെടുത്ത് നിലം ഒരുക്കുന്നതിനിടെയാണ് മഴ കനത്തു പെയ്തത്. ഒരു കർഷകന്റെ വിത്ത് മഴ വെള്ളത്തിൽ ഒലിച്ചു പോവുകയും ചെയ്തു.
'നെൽവിത്ത് വിതയ്ക്കുന്നതും കൊയ്യുന്നതും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം. വിത്തും വളവും സൗജന്യമായി ലഭിച്ച് കൃത്യമായ ജലസേചന പദ്ധതികൾ ഒരുക്കിയാൽ മറ്റ് കൃഷികൾക്ക് പുറമെ പുഞ്ച കൃഷിക്കും ഗുണം ചെയ്യും.
എലിയാറ ആനന്ദൻ, കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |