കൊടുങ്ങല്ലൂർ: ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയനായി ശ്രീനാരായണ ഗുരുവിന്റെ ഛായാചിത്രം അറുപതടി വലുപ്പത്തിൽ തീർത്ത് ഡാവിഞ്ചി സുരേഷ്. ഗുരുഭക്തനായ കണ്ണകി ഫ്‌ളവേഴ്‌സ് ഉടമ ഗിരീഷാണ് രണ്ട് ലക്ഷം രൂപയുടെ പൂക്കൾ സംഭാവനയായി നൽകിയത്. കൊടുങ്ങല്ലൂർ കായൽ തീരത്തുള്ള കേബീസ് ദർബാർ കൺവെൻഷൻ സെന്റർ ഉടമ നസീർ മൂന്ന് ദിവസം ഇതിനായി സൗജന്യമായി സ്ഥല സൗകര്യം വിട്ടുനൽകി. ഒരുപാട് പേരുടെ കൂട്ടായ്മയിൽ ഗുരുദേവന്റെ ഭീമാകാര ചിത്രം പിറവിയെടുത്തു. നിരവധി മീഡിയത്തിൽ ചിത്രങ്ങൾ ഒരുക്കുന്ന ഡാവിഞ്ചി സുരേഷിന്റെ എഴുപത്തി മൂന്നാമത്തെ മീഡിയമാണ് പൂക്കൾ കൊണ്ടുള്ള ഗുരുവിന്റെ ഛായാചിത്രം. എട്ട് മണിക്കൂറോളം സമയം ചെലവഴിച്ച് ഒരു ടൺ പൂക്കളിലാണ് ചിത്രമൊരുക്കിയത്. കാമറാമാൻ പ്രജീഷ് ട്രാൻസ് മാജിക്ക് , സിംബാദ് , അലി എന്നിവർ ആകാശ ദൃശ്യം പകർത്തി. പൂക്കളമൊരുക്കാൻ ഫെബി, ഷാഫി, ഇന്ദ്രജിത്ത്, ഇന്ദുലേഖ, ദേവി, മിഥുൻ, റിയാസ് ദർബാർ എന്നിവർ സഹായത്തിന് കൂടി. എസ്.എൻ.ഡി.പി. യോഗം കൊടുങ്ങല്ലൂർ യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ, യോഗം കൗൺസിലർ ബേബി റാം, യൂണിയൻ വൈസ് പ്രസിഡന്റ് ജയലക്ഷ്മി ടീച്ചർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, യൂണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |