ചാലക്കുടി: കൊമ്പന്റെ വികൃതി മലക്കപ്പാറ റോഡിലെ യാത്രക്കാരെ ഭീതിയിലാക്കുന്നു. ഷോളയാർ ഡാമിന്റെ പെൻസ്‌ട്രോക്ക് പൈപ്പുകൾ കടന്നുപോകുന്ന അമ്പലപ്പാറയിലാണ് ആഴ്ചകളായി ഒരാന നിലയുറപ്പിക്കുന്നത്. വാഹനം തടസമായി റോഡിൽ നിൽക്കുക, ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ ഓടിയെത്തുക തുടങ്ങിയവയാണ് വിനോദം.
13 വയസുള്ള ആനയാണ് ഇത്. പകൽ സമയങ്ങളിൽ പലരും മണിക്കൂറുകളോളം വഴിയിൽ കിടക്കാറുണ്ട്.
കഴിഞ്ഞയാഴ്ച ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിന് വട്ടം തിന്ന ഇവൻ യാത്രക്കാരുടെ ഒന്നര മണിക്കൂർ നഷ്ടപ്പെടുത്തി. വാഴച്ചാൽ ഡി.എഫ്.ഒ എസ്.വി വിനോദിന്റെ വാഹനവും ആന തടഞ്ഞിട്ടു. ബൈക്കുകാരെ മാത്രമല്ല, ചെറിയ ചില വാഹനങ്ങളുടെ പിന്നാലെയും പലതവണ ഓടി. പെൻസ്‌ട്രോക്ക് പൈപ്പ് കഴിഞ്ഞുള്ള ഭാഗത്താണ് കൂട്ടം തെറ്റിയ ആനയെ കാണുന്നത്.
ഇവിടെ കുറെ ദൂരം ആനകൾക്ക് ഇരുവശങ്ങളിലേക്ക് പോകുന്നതിന് വഴികളില്ലെന്നും കൂട്ടം തെറ്റിയ കൊമ്പനായതിനാൽ ഭക്ഷണം തേടിയുള്ള വരവാണിതെന്നാണ് വനപാലകരുടെ വാദം. തിരികെയുള്ള യാത്രയിൽ വാഹനങ്ങളെ കാണുമ്പോൾ ആനയും നിവൃത്തിയില്ലാതെ റോഡിൽ നിൽക്കും. അബദ്ധവശാൽ ഇതിന്റെ തൊട്ടടുത്തെത്തുന്ന വാഹനങ്ങളുടെ പിന്നാലെയാണ് ഓടുന്നതെന്നും വനപാലകർ പറയുന്നു.
17 വർഷം, പവർഹൗസ് കഥാപരിസരം
വലിയൊരു ആനക്കാര്യമാണ് ഈ വേളയിലും അതിരപ്പിള്ളിക്കാരുടെ മനസ് ഓർത്തെടുക്കുന്നത്. അന്ന് പവർ ഹൗസിന് സമീപം സ്ഥിരം സാന്നിദ്ധ്യമായെത്തിയ പിടിയാന കുറേനാൾ വാർത്തകളിൽ നിറഞ്ഞു നിന്നു. കെ.എസ്.ഇ.ബി ജീവനക്കാർക്ക് മാത്രമല്ല, ഇവിടെ ആദിവാസി കോളനിയുള്ളവരും പ്രായമേറെയായിരുന്ന ആനയാൽ പൊറുതി മുട്ടി.
പ്രശ്‌നം നേരിട്ടറിയുന്നതിനെത്തിയ ആർ.ഡി.ഒയുടെ കാറും ഇവൾ തടഞ്ഞിട്ടു. മയക്ക് വെടിവയ്ക്കണമെന്ന് കളക്ടറുടെ നിർദ്ദേശം ആനയുടെ ആരോഗ്യ പ്രശ്‌നത്താൽ നടപ്പാക്കാനായില്ല.
പിന്നീട് നിരവധിയാളുകളുടെ അകമ്പടിയോടെ പാട്ട കൊട്ടി ഉൾക്കാട്ടിലേയ്ക്ക് വിടുകയായിരുന്നു. ഇരുപത് കിലോ മീറ്റർ കൊടുംകാട്ടിലെത്തിച്ച പിടിയാന പിറ്റേ ദിവസം പഴയ സ്ഥലത്ത് തിരിച്ചെത്തി. ഒരാഴ്ചയ്ക്ക് ശേഷം ഇത് അന്ത്യശ്വാസം വലിച്ചതോടെ ദുരന്തപര്യവസായിയായി ആ കഥ. മാദ്ധ്യമ പ്രവർത്തകരുടെ ഒരു പടതന്നെ അക്കാലത്ത് ദിവസങ്ങളോളം ഷോളയാറിലേക്ക് ദിനംപ്രതി യാത്ര നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |