കോഴിക്കോട്; മൂന്നാം ഓണനാളിലും ജനം ആഘോഷത്തിരക്കിലായതിനാൽ ലോക്ക് ഡൗൺ ഇളവുണ്ടായിട്ടും ഞായറാഴ്ച പുറത്തിറങ്ങിയത് അത്യാവശ്യക്കാർ മാത്രം. ഓണാവധി ആയതിനാൽ കൂടുതൽപേരും വീട്ടിൽ തന്നെ കഴിഞ്ഞു. അതേസമയം പുറത്തിറങ്ങിയവരെ കൂട്ടം കൂടി നിൽക്കാൻ പൊലീസ് അനുവദിച്ചില്ല. ബീച്ചിൽ ഇന്നലെയും ആളുകൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. തുറസായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിയവരും കുറവാണ്. തിരുവോണ ദിവസം സരോവരം ബയോപാർക്കിൽ 150 പേരും അവിട്ടം നാളായ ഇന്നലെ 105 പേരുമാണ് എത്തിയത്.
മിഠായിത്തെരുവ്, പാളയം. മാനാഞ്ചിറ എന്നിവിടങ്ങളിലൊന്നും കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. പലചരക്ക് കടകൾ, വസ്ത്രശാലകൾ, ഫാൻസി, ബേക്കറികൾ , മറ്റ് വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ പ്രവർത്തിച്ചു. നിരത്തുകളിൽ വാഹനങ്ങളും കുറവായിരുന്നു. സ്വകാര്യ ബസുകൾ കുറച്ച് സർവീസുകൾ മാത്രമാണ് നടത്തിയത്. യാത്രക്കാർ കുറവായതിനാൽ ദീർഘദൂര ബസുകൾ പലതും ഉച്ചയോടെ സർവീസ് നിർത്തി. കെ.എസ്.ആർ.ടി.സി കോഴിക്കോട് ഡിപ്പോയിൽ നിന്ന് 23 സർവീസുകളാണ് നടത്തിയത്. കെ.എസ്. ആർ.ടി.സി നോർത്ത് സോണിൽ 433 സർവീസുകളും നടത്തി. പാലക്കാട് -62, മലപ്പുറം -72, കോഴിക്കോട്- 89, വയനാട് -63, കാസർകോട്-60, കണ്ണൂർ-87 എന്നിങ്ങനെയാണ് ബസുകൾ സർവീസ് നടത്തിയത്.
ജാഗ്രതയോടെ പൊലീസ്
കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുളളതിനാൽ അവിട്ടം ദിനമായ ഇന്നലെ തിരക്കുണ്ടാകുമെന്ന് പ്രതീക്ഷിച്ച് പൊലീസ് ജാഗ്രതയോടെ രംഗത്തുണ്ടായിരുന്നു. പല ഇടങ്ങളിലും ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉറച്ചായിരുന്നു പൊലീസ്.
കോഴിക്കോട് ബീച്ചിൽ കടുത്ത നിയന്ത്രണം
ഓണാഘോഷങ്ങളുടെ ഭാഗമായി ബീച്ചിൽ ആളുകളെത്തുന്നത് പതിവായിരുന്നു. എന്നാൽ കൊവിഡ് വ്യാപനം കൂടിയതിനാൽ കോഴിക്കോട് ബീച്ചിലേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചിരുന്നു. നിയന്ത്രണങ്ങളോടെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും കോഴിക്കോട് ബീച്ചിനെ ഒഴിവാക്കി. അതെസമയം വടകര, കാപ്പാട് ബീച്ചുകളിൽ ആളുകളെ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |