തൃശൂർ : ആൾക്കൂട്ടം നിറയുന്ന പുലിക്കളിയും കുമ്മാട്ടിക്കളിയും ആഘോഷങ്ങളില്ലെങ്കിലും ആചാരം നിലനിറുത്തി നടത്തും. ഇന്ന് കുമ്മാട്ടിയും, നാളെ പുലികളും ഇറങ്ങും. നാട്ടുകാരെ പങ്കെടുപ്പിക്കാതെയാകും ഇറക്കം. ജില്ലയിൽ ഓണാഘോഷം ഒഴിവാക്കിയിരുന്നെങ്കിലും ചടങ്ങുകൾ നടത്താൻ പൊലീസ് അനുമതി നൽകി. കുമ്മാട്ടിക്കളി കിഴക്കുംപാട്ടുകരയിലും പുലിക്കളി നഗരത്തിലുമാണ് നടക്കുക. കൂടാതെ ഫേസ്ബുക്ക് ലൈവുമുണ്ട്. അയ്യന്തോൾ, വിയ്യൂർ ദേശങ്ങളാണ് പുലിക്കളിക്ക് ഒരുങ്ങുന്നത്.
കിഴക്കുംപാട്ടുകരയിൽ ഇന്ന് കുമ്മാട്ടികളി
കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് ഇന്ന് കിഴക്കുംപാട്ടുകര പനമുക്കുംപിള്ളി ക്ഷേത്രത്തിൽ കുമ്മാട്ടിക്കളി നടക്കുമെന്ന് വടക്കുംമുറി ദേശം കുമ്മാട്ടിക്കളി സംഘം പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത് പറഞ്ഞു. അഞ്ച് മുതൽ 11 വരെ കുമ്മാട്ടികൾ ഉണ്ടാകും. കുമ്മാട്ടികളെ ഒരുക്കുന്നതും കളിയുമെല്ലാം ക്ഷേത്രത്തിനുള്ളിൽ തന്നെയാകും. നിലവിൽ അഞ്ച് കുമ്മാട്ടികൾക്കുള്ള പർപ്പടക പുല്ലാണ് ലഭിച്ചതെന്ന് സംഘാടകർ പറഞ്ഞു. കൂടുതൽ പുല്ല് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. കുമ്മാട്ടിക്കളിക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല.
വിയ്യൂർ ദേശത്തിന്റെ ഒറ്റപ്പുലി
നാലോണ നാളിൽ പുലികളിറങ്ങി രൗദ്രമാവുന്ന സ്വരാജ് റൗണ്ടിൽ അതിന്റെ ഓർമ്മ പുതുക്കാനും ചടങ്ങ് നിർവഹിക്കാനും ഒറ്റപ്പുലി ഇറങ്ങും. വിയ്യൂർ പുലികളി സെന്ററാണ് നാലോണ ദിവസം ഒറ്റപ്പുലിയെ ഇറക്കുന്നത്. നാലിന് നായ്ക്കനാൽ വഴി വടക്കുന്നാഥനെ വണങ്ങി ഗണപതിക്ക് ഒറ്റപ്പുലി തേങ്ങയുടക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകും ചടങ്ങ് നടത്തുകയെന്ന് വിയ്യൂർ പുലികളി സെന്റർ രക്ഷാധികാരിയും കോർപറേഷൻ കൗൺസിലറുമായ ജോൺ ഡാനിയേൽ പറഞ്ഞു.
പുലിക്കളി, ലോകം കാട്ടാൻ അയ്യന്തോൾ ദേശം
കൊവിഡ് മഹാമാരിയെ തുടർന്ന് നഷ്ടമാകുന്ന പുലിക്കളിയുടെ തനിമ നഷ്ടപ്പെടാതിരിക്കാൻ ഇക്കുറിയും അയ്യന്തോൾ ദേശം ഒരുങ്ങി. കഴിഞ്ഞ തവണ വീടുകളിൽ പുലികളെ ഒരുക്കി ഓൺലൈൻ പുലിക്കളി നടത്തിയ ലക്ഷക്കണക്കിന് പേരെ ആവേശം കൊള്ളിച്ച അയ്യന്തോൾ ഇത്തവണ ഒരേ സ്ഥലത്ത് പുലിക്കളി നടത്തിയാണ് ഫേസ് ബുക്ക് വഴി ജനങ്ങളെ കാണിക്കുക. ആറ് പുലികളെയാണ് അയ്യന്തോൾ ദേശം അണിയിച്ചൊരുക്കുക. ഇത്തവണ ഫേസ് ബുക്ക് നേരിട്ടാണ് ലൈവ് നൽകുക. അതേ സമയം എവിടെ വച്ചാണ് പുലിക്കളി നടത്തുന്നത് എന്നത് സംബന്ധിച്ച് അവസാന സമയം മാത്രമേ അറിയിക്കൂ. പൊതുജനങ്ങളെ ഒഴിവാക്കാനാണ് ഇതെന്നും സംഘാടകർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |