സ്വർണവ്യാപാരികൾ ഇന്ന് കരിദിനം ആചരിക്കും
ആലപ്പുഴ: സ്വർണാഭരണ മേഖലയ്ക്ക് പുതിയ പ്രതിസന്ധിയാകുന്ന, ഹാൾമാർക്ക് യൂണിക്ക് ഐഡന്റിഫിക്കേഷൻ നിർബന്ധമാക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപാരികൾ രംഗത്ത്. കോർപ്പറേറ്റുകളെ സഹായിക്കുന്നതിന് വേണ്ടി കൊണ്ടുവരുന്ന നിബന്ധനകൾ ഉപഭോക്താക്കൾക്കും ചെറുകിട കച്ചവടക്കാർക്കും നഷ്ടം വരുത്തി വയ്ക്കുമെന്ന് വ്യാപാരികൾ പറയുന്നു. ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നിർബന്ധമാക്കിയതിൽ പ്രതിഷേധിച്ച് സ്വർണവ്യാപാരികൾ ഇന്ന് കരിദിനം ആചരിക്കും. കരിദിനാചരണത്തിന്റെ ഭാഗമായി ഇന്ന് എല്ലാ സ്വർണാഭരണശാലകളിലും കറുത്ത കൊടി കെട്ടി ജീവനക്കാർ കറുത്ത ബാഡ്ജുകൾ അണിയും
ആഭരണത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ വ്യക്തമായി മനസിലാക്കുന്നിന് കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റുകൾ വർഷങ്ങളായി നടക്കുന്നുണ്ട്. ഇതിന് പുറമേയാണ് പുതിയ നിബന്ധന നടപ്പിലാക്കുന്നത്. ഇതോടെ ഉപഭോക്താക്കൾ ഒരു ആഭരണം പണിയിപ്പിക്കുമ്പോൾ രണ്ട് ആഭരണത്തിന്റെ പണിക്കൂലി നൽകേണ്ടി വരും. എച്ച്. യു.ഐ.ഡി പതിക്കുന്നതിൽ കാലതാമസവുമുണ്ടാകും. ദിവസേന ആയിരക്കണക്കിന് സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് ചെയ്തു കൊണ്ടിരുന്ന സെന്ററുകൾക്ക് ഇപ്പോൾ പ്രതിദിനം നൂറെണ്ണം പോലും യു.ഐ.ഡി പതിച്ചു നൽകാൻ കഴിയുന്നില്ല. ചെറിയ ജുവലറികൾക്ക് അവസരം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. കേരളത്തിലെ 73 ഹാൾമാർക്കിംഗ് സെന്ററുകളിൽ രാവിലെ ആഭരണങ്ങൾ നൽകിയാൽ വൈകുന്നതിനു മുമ്പ് മുദ്ര ചെയ്തു നൽകുമായിരുന്നു. എന്നാലിപ്പോൾ മൂന്നു ദിവസം വരെ യുഐഡി മുദ്ര ചെയ്യുന്നതിന് കാലതാമസം വരുന്നു.
ഹാൾമാർക്ക് യൂണിക്ക് ഐഡന്റിഫിക്കേഷൻ
ഉപഭോക്താക്കൾ വഞ്ചിക്കപ്പെടാതെ സംരക്ഷിക്കുന്നതിനായി ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നടപ്പിലാക്കിയ സംവിധാനമാണ് ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ. ഓരോ ഹാൾമാർക്ക് ആഭരണത്തിനും ഇതുവഴി ആറക്ക ആൽഫാ സംഖ്യ യു.ഐ.എൻ നമ്പരായി ലഭിക്കും. ഐ.എസ്.ഐ മാർക്ക് , ഹാൾമാർക്ക് മുദ്ര എന്നിവ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി എടുക്കാൻ യു.ഐ.എൻ നമ്പർ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിനെ സഹായിക്കും. ആഭരണത്തിൽ പതിക്കുന്ന ആറക്ക ഡിജിറ്റൽ നമ്പർ ബി.ഐ.എസ് വെബ്സൈറ്റിൽ സെർച്ച് ചെയ്താൽ ആഭരണത്തിന്റെ ഫോട്ടോ, തൂക്കം, വാങ്ങിയ ജൂവലറി ഷോപ്പ്, നിർമ്മാതാവ്, ഹാൾമാർക്ക് ചെയ്ത സ്ഥാപനം എന്നിവ വ്യക്തമാകും.
കുറയാതെ സ്വർണഭ്രമം
കേരളത്തിൽ അടുത്തിടെ ഉയർന്നുവന്ന സ്ത്രീധന പീഡനങ്ങളും വിവാദങ്ങളും ഉപഭോക്താക്കളുടെ സ്വർണ ഭ്രമത്തിൽ കുറവ് വരുത്തിയിട്ടില്ലെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. കടം വാങ്ങിയും വിവാഹത്തിന് ആഡംബരം കാണിക്കാൻ ആഗ്രഹിക്കുന്നവരാണ് ഏറെയും.
കോർപ്പറേറ്റുകളെ സഹായിക്കുന്നതിനുള്ള നടപടികളാണ് നടപ്പിലാക്കുന്നത്. നമ്പർ പതിക്കുന്നതിനുള്ള കാലതാമസവും, ഇരട്ടി പണിക്കൂലിയും മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും
- രാജു അപ്സര, ജനറൽ സെക്രട്ടറി,
വ്യാപാരി വ്യവസായി ഏകോപന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |