അബുദാബി: അഫ്ഗാനിസ്ഥാനിൽ നിന്ന് അഭയാർത്ഥികളായെത്തുന്ന 5000 അഫ്ഗാനിസ്ഥാൻ പൗരൻമാർക്ക് താൽക്കാലിക അഭയം നൽകുമെന്ന് യു.എ.ഇ. അമേരിക്കയുടെ അപേക്ഷ സ്വീകരിച്ചാണ് 5000 പേർക്ക് കുറച്ചുകാലത്തേക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ യു.എ.ഇ മുന്നോട്ടു വന്നതെന്ന് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. കാബൂളിലെ വിമാനത്താവളത്തിൽ നിന്ന് അമേരിക്കൻ വിമാനങ്ങളിലാണ് ഇവർ യു.എ.ഇയിൽ എത്തുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും എൻ.ജി.ഒ പ്രവർത്തകരെയും യു.എ.ഇ തങ്ങളുടെ വിമാനങ്ങളിൽ കാബൂളിൽ നിന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ എത്തിച്ചിരുന്നു.
അന്താരാഷ്ട്ര സഹകരണം കൂടുതൽ മെച്ചപ്പെടുത്താനും, പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താനുമാണ് യു.എ.ഇ ആഗ്രഹിക്കുന്നതെന്ന് അസിസ്റ്റന്റ് മന്ത്രി സുൽത്താൻ മുഹമ്മദ് അൽ ശംസി അറിയിച്ചു. കൂടാതെ അഫ്ഗാൻ ജനതയെ സഹായിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |