ചങ്ങനാശേരി: ഒറ്റദിവസം രണ്ട് സ്വർണാഭരണ കവർച്ചയും മൂന്ന് മോഷണ ശ്രമങ്ങളും നടത്തിയ കേസിൽ രണ്ടംഗസംഘത്തെ പൊലീസ് പൊലീസ് സാഹസികമായി പിടികൂടി. എടത്വാ ചക്കുളത്തുകാവ് മുക്കാട്ട് ശ്രീലാൽ തങ്കപ്പൻ (30), ഉള്ളായം ഇടയക്കുളത്ത് വിമൽ വിനോദ് (25) എന്നിവരാണ് അറസ്റ്റിലായത്. 7ന് വൈകിട്ട് ഇവർ ബൈക്കിൽ സഞ്ചരിച്ച് ചിങ്ങവനം, ചങ്ങനാശേരി ടൗൺ, തൃക്കൊടിത്താനം പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ, നാലുകോടി, തിരുവല്ല എന്നിവിടങ്ങളിലാണ് മോഷണം നടത്തിയത്. സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ തൃക്കൊടിത്താനം പഞ്ചായത്ത് ഓഫീസിന് മുന്നിൽ തടഞ്ഞുനിറുത്തി ഒന്നര പവന്റെ ബ്രേസ്ലെറ്റ്, തിരുവല്ല കവലയ്ക്ക് സമീപം റോഡിലൂടെ സഞ്ചരിച്ച മഞ്ഞാടി സ്വദേശിനിയായ സപ്ലൈകോ ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി നാലരപ്പവന്റെ സ്വർണമാല എന്നിവയാണ് സംഘം കവർന്നത്.
പൊലീസ് പറയുന്നത് : ശ്രീലാലിന്റെ ഒരു വയസുള്ള കുട്ടിയുടെ ചികിത്സക്കായി പണം ആവശ്യമായിരുന്നു. ഇതിനായി ശ്രീലാലിന്റെ സുഹൃത്ത് മണിമല സ്വദേശി ജയേഷ് പരിചയപ്പെടുത്തിയ വിമലിനെ കൂട്ടുപിടിച്ച് മറ്റൊരു സുഹൃത്തിനോട് ബൈക്ക് വാങ്ങി ഒറ്റ ദിവസം കൊണ്ട് പണം സംഘടിപ്പിക്കുന്ന ഓപ്പറേഷനാണ് നടത്തിയത്. ശ്രീലാൽ ബൈക്ക് ഓടിക്കുകയും പിന്നിലിരുന്ന വിമൽ ആഭരണ കവർച്ച നടത്തുകയുമായിരുന്നു. ചങ്ങനാശേരി നഗരത്തിലെ ഒരു ജൂവലറിയിൽ സ്വർണം വിറ്റ് 1.30 ലക്ഷം രൂപ വാങ്ങിയത് ശ്രീലാലാണ്. ശ്രീലാലും വിമലും പണം തുല്യമായി വീതിച്ചു. ഇതിൽ 50,000 രൂപ ശ്രീലാൽ മകന്റെ ചികിത്സയ്ക്കായി തിരുവല്ലയിലുളള ആശുപത്രിയിൽ അടച്ചു. മോഷ്ടിക്കപ്പെട്ട അഞ്ചരപ്പവൻ സ്വർണം ചങ്ങനാശേരിയിലുള്ള സ്വർണക്കടയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചങ്ങനാശേരി ഡിവൈ.എസ്. പി.ആർ.ശ്രീകുമാറിന്റെ നിർദേശപ്രകാരം തൃക്കൊടിത്താനം എസ്.എച്ച്.ഒ അജീബ്, പ്രിൻസിപ്പൽ എസ്. ഐ അഖിൽദേവ്, എസ്.ഐ.രഘു, എ.എസ്.ഐ.സാബു, ഡിവൈ.എസ്. പിയുടെ സ്ക്വാഡ് അംഗങ്ങളായ സി.പി.ഒമാരായ തോമസ് സ്റ്റാൻലി, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |