കാസർകോട്: സുന്ദരികളായ യുവതികളെ മുന്നിൽ നിർത്തി സമ്പന്നരെ വലയിൽ വീഴ്ത്തി പണം തട്ടുന്ന ഹണി ട്രാപ്പ് സംഘത്തിലെ ദമ്പതികൾ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾ കാസർകോട്ടെ കൊലക്കേസ് പ്രതികളാണ്. കാമുകന് വേണ്ടി ഭർത്താവ് മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തി പുഴയിൽ തള്ളിയ കേസിലെ പ്രതികളാണ് ഇവർ. വർഷങ്ങൾക്ക് മുമ്പ് കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്.
പ്രലോഭനങ്ങൾ നൽകി വരുത്തിയ ശേഷം വിവാഹം കഴിച്ച എറണാകുളം സ്വദേശിയെ കബളിപ്പിച്ച് 3.75 ലക്ഷം രൂപയും ഏഴര പവന്റെ സ്വർണ്ണാഭരണവും 15700 രൂപ വിലവരുന്ന മൊബൈൽ ഫോണും തട്ടിയ സംഭവത്തിലാണ് കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സാജിത (30), മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദമ്പതികളായ ഉമ്മർ(47), ഫാത്തിമ(42), പയ്യന്നൂരിലെ ഇഖ്ബാൽ (42) എന്നിവർ പിടിയിലായത്.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ, സി.ഐ. കെ.പി. ഷൈൻ, എസ്.ഐമാരായ സതീഷ് കുമാർ, രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എറണാകുളം കടവന്ത്ര തെരുവപറമ്പിൽ അബ്ദുൾ സത്താറിനെ(58) വിവാഹം കഴിച്ച ശേഷമാണ് സാജിതയും സംഘവും പണവും സ്വർണ്ണവും മൊബൈൽ ഫോണും തട്ടിയത്.
ചാറ്റിംഗിലൂടെ പരിചയപ്പെട്ട ശേഷം സാജിത ഇയാളെ കാസർകോട്ടേക്ക് വിളിച്ച് വരുത്തുകയായിരുന്നു. കൊലക്കേസ് പ്രതികളായ ഉമ്മറും ഫാത്തിമയും മാതാപിതാക്കൾ ആയി അഭിനയിച്ച് സാജിതയും സത്താറും തമ്മിൽ വിവാഹം നടത്തി. കിടപ്പറയിൽ രഹസ്യമായി കാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ നാട്ടിൽ ഭാര്യക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്ന ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണവും തട്ടിയത്. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സത്താർ പരാതിയുമായി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തി. ഇതോടെ സാജിത കാസർകോട്ടേക്ക് മുങ്ങി. അന്വേഷണം തുടങ്ങിയ പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഒരു യുവതിയെയും യുവാവിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഹണിട്രാപ്പ് തട്ടിപ്പിന് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
കൊവ്വൽ പള്ളിയിലെ ഒരു ക്വാർട്ടേഴ്സ് വാടകക്കെടുത്താണ് കാസർകോട്ടെ ഹണിട്രാപ്പ് സംഘം എറണാകുളം സ്വദേശിയെ കുരുക്കിയത്. ആഗസ്റ്റ് രണ്ടിനാണ് സത്താറുമായി വിവാഹം നടത്തിയത്. പണവും സ്വർണവും തട്ടി മുങ്ങിയ ഹണിട്രാപ് സംഘത്തെ നയിക്കുന്ന സാജിതയെ പൊലീസ് കാസർകോട് ഭാഗത്ത് തെരച്ചിൽ നടത്തിയാണ് പിടികൂടിയത്. ഹണി ട്രാപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കാസർകോട് കുമ്പള ബേക്കൽ പൊലീസ് സ്റ്റേഷനുകളിൽ സാജിതയുടെ പേരിൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവയിലെല്ലാം കുരുക്ക് മുറുകും. പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |