ചെങ്ങന്നൂർ: തിരുവോണ ദിവസം സ്‌കൂട്ടർ നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിഞ്ഞ് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം. സ്‌കൂട്ടർ ഓടിച്ചിരുന്ന മാവേലിക്കര കൊച്ചാലുംമൂട് കുറ്റിപ്പറമ്പിൽ ഗോപാലൻ - സുകുമാരി ദമ്പതികളുടെ മകൻ കെ.ജി. ഗോപൻ (22), ഒപ്പമുണ്ടായിരുന്ന ചെറിയനാട് മാമ്പ്ര പുത്തൻപുര തെക്കേതിൽ രാമചന്ദ്രൻ - സുധ ദമ്പതികളുടെ മകൻ ആർ. അനീഷ് (22), ചെറിയനാട് മാമ്പ്ര പ്ലാന്തറയിൽ ബാലകൃഷ്ണൻ - ബിന്ദു ദമ്പതികളുടെ മകൻ ബാലു ബാലകൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഒമ്പതരയോടെ കൊല്ലകടവ് കോടുകുളഞ്ഞി - ചെങ്ങന്നൂർ റോഡിൽ ആഞ്ഞിലിച്ചുവട് ജംഗ്ഷനിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കനാൽ പാലത്തിനു സമീപം ജംഗ്ഷനിലെ വളവിൽ നിയന്ത്രണംവിട്ട് രണ്ടുവൈദ്യുതി തൂണുകൾക്കിടയിലൂടെ ഓടയിൽ സ്ലാബില്ലാത്ത ഭാഗത്ത് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഗോപൻ സംഭവസ്ഥലത്തുമരിച്ചു. പരിക്കേറ്റവരെ നാട്ടുകാർ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ബാലു മരിച്ചത്. ഇന്നലെ രാവിലെ എട്ടിനാണ് അനീഷ് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ മരിച്ചത്.
മാവേലിക്കര എം.എൽ.എ എം.എസ്.അ രുൺകുമാറിന്റെ പിതൃസഹോദരപുത്രനാണ് ഗോപൻ. കൊച്ചാലുംമൂട്ടിൽ ടൂവീലർ ഷോറൂമിലെ ജീവനക്കാരനാണ്. സഹോദരങ്ങൾ: ഗോപകുമാർ, ഗോകുൽ. ബാലു സർവീസ് സ്റ്റേഷൻ ജീവനക്കാരനാണ്. സഹോദരി: അമൃത. അനീഷിന് പച്ചക്കറിക്കടയിലാണ് ജോലി. സഹോദരൻ: അജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |