തൃശൂർ : ഞായറാഴ്ചയും ഓണം അവധിയും പ്രമാണിച്ച് കുതിരാൻ ടണൽ കാണാനെത്തിയവരുടെ എണ്ണം കൂടിയതോടെ മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഇതിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾ ടണലിനകത്ത് കൂടി മെല്ലെപ്പോകുന്നതിനാൽ ചെറിയ തോതിൽ കുരുക്ക് അനുഭവപ്പെട്ടിരുന്നു.
ഈ സമയമെല്ലാം സുരക്ഷാ ജീവനക്കാർ നിയന്ത്രിച്ചാണ് വാഹനങ്ങൾ കടന്നുപോയിരുന്നത്. വൈകിട്ട് അഞ്ചോടെ വാഹനങ്ങൾ തുരങ്കമുഖത്ത് നിറുത്തി തുരങ്കം കാണാൻ അകത്തേക്ക് നടന്ന് പോകുന്നവരുടെ എണ്ണം കൂടി. ഇത് നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാർ എറെ പാടുപ്പെട്ടു. പലതവണ നിർദ്ദേശം നൽകിയെങ്കിലും പലരും അനുസരിക്കാതായതോടെ വാഹനങ്ങളുടെ നിര ഒരു കിലോമീറ്ററോളം നീണ്ടു. വൈകിട്ട് ഏഴോടെ ഗതാഗതകുരുക്ക് രൂക്ഷമായി. ഇതിലൂടെയെത്തിയ ആംബുലൻസും കുരുക്കിൽപെട്ടു. സംഭവമറിഞ്ഞ് പീച്ചി പൊലീസ് സ്ഥലത്തെത്തി വാഹനം നിയന്ത്രിച്ചു. വൈകിയും സന്ദർശകരുടെ വാഹനങ്ങൾക്ക് കുറവ് ഉണ്ടായിരുന്നില്ല. പീച്ചി സ്റ്റേഷനിലെ രണ്ട് ജീപ്പ് പൊലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ച് കുരുക്ക് ഒഴിവാക്കിയത്. അതേസമയം ഇന്നലെ ആതിരപ്പിള്ളി, ചിമ്മിനി, പീച്ചി തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആൾത്തിരക്കായിരുന്നു. 8000ഓളം ആളുകളാണ് ഇന്നലെ മാത്രം ആതിരപ്പിള്ളിയിലെത്തിയത്. തുമ്പൂർമുഴിയിലെത്തിയത് 3000 ഓളം പേരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |