കണ്ണൂർ: ലോണിനായി ബാങ്കിൽ എത്തിയ പാർട്ടിക്കാരിയായ യുവതിയോട് സി പി എം നേതാവ് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് ആരോപണം. പിണറായി ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സി പി എം ധർമ്മടം അണ്ടല്ലൂർ കിഴക്കും ഭാഗം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖിൽ നരങ്ങോലിക്കെതിരെയാണ് ആരോപണം. യുവതി പരസ്യമായി ചോദ്യം ചെയ്തതോടെ ബാങ്ക് ഇയാളെ സസ്പെൻഡുചെയ്തതെങ്കിലും പാർട്ടി ഇതുവരെ നടപടിഎടുത്തിട്ടില്ല.
ബാങ്കിൽ ലോണിനായി അപേക്ഷ സമർപ്പിച്ച യുവതിക്ക് കഴിഞ്ഞയാഴ്ചയാണ് ദുരനുഭവമുണ്ടായത്. അർദ്ധരാത്രി ഫോണിൽ വിളിക്കുന്ന നിഖിൽ ലൈംഗിക ചുവയോടെ സംസാരിക്കുകയും വാട്സാപ്പിൽ നിരന്തരം മെസേജ് അയയ്ക്കുകയും ചെയ്തെന്നാണ് യുവതി ആരോപിക്കുന്നത്. ശല്യം തുടർന്നതോടെ ബന്ധുക്കളെയും കൂട്ടി ബാങ്കിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു. നിഖിലിനെതിരെ നടപടി എടുത്തില്ലെങ്കിൽ ബാങ്കിനുമുന്നിൽ നിരാഹാരം കിടക്കും എന്ന് പ്രസിഡന്റിനെ അറിയിച്ചതോടെ ജനറൽ ബോഡി കൂടി നിഖിലിനെ സസ്പെൻഡുചെയ്യുകയായിരുന്നു. എന്നാൽ പാർട്ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിഖിൽ ഇപ്പോഴും തുടരുകയാണ്. പരാതിയെക്കുറിച്ച് പരിശോധിക്കുന്നു എന്നാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്. നിഖിൽ യുവതിക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |