ന്യൂഡൽഹി: ലോക ജൂനിയർ അത്ലറ്റിക്സിൽ വെള്ളി നേടിയ ശൈലി സിംഗ് ആണ് ഇന്ത്യൻ കായികരംഗത്തെ പുതിയ താരം. നയ്റോബിയിൽ നടന്ന ലോക ജൂനിയർ മീറ്റിന്റെ ലോംഗ് ജമ്പ് ഫൈനലിൽ 6.59 മീറ്റർ ചാടിയ ശൈലിക്ക് വെറും ഒരു സെന്റിമീറ്റർ വ്യത്യാസത്തിലാണ് സ്വർണം നഷ്ടമാകുന്നത്. ലോംഗ് ജമ്പിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ താരമായ അഞ്ജു ബോബി ജോർജിന്റെയും ഭർത്താവ് റോബർട്ട് ബോബി ജോർജിന്റെയും കീഴിലാണ് ശൈലിയുടെ പരിശീലനം.
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഏക ഇന്ത്യൻ താരമാണ് അഞ്ജു ബാബി ജോർജ്. 2003ൽ പാരീസിൽ വച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ അഞ്ജു ചാടിയ ദൂരവും 6.59 മീറ്റർ തന്നെയായിരുന്നു. ഒരു ഇന്ത്യൻ താരം ഇന്നു വരെ ലോംഗ് ജമ്പ് പിറ്റിൽ പിന്നിട്ട ഏറ്റവും കൂടിയ ദൂരമാണിത്. നയ്റോബിയിൽ ശൈലിയും 6.59 മീറ്റർ പിന്നിട്ടെങ്കിലും കാറ്റിന്റെ ആനുകൂല്യം ഉണ്ടായിരുന്നതിനാൽ ഈ നേട്ടം റെക്കാഡ് ബുക്കിൽ ഉൾപ്പെടില്ല.
എന്നാൽ ശൈലിക്ക് തന്റെ റെക്കാഡ് മറികടക്കാൻ അധികം സമയം ഒന്നും വേണ്ടെന്ന് അഞ്ജു പറയുന്നു. നാലു വർഷം മുമ്പ് ദേശീയ മീറ്റിൽ വച്ചാണ് ശൈലിയെ അഞ്ജുവും ഭർത്താവ് റോബർട്ടും കണ്ടെത്തുന്നത്. 2017ൽ വെറും നാല് മീറ്റർ ചാടിയ ശൈലി നാലു വർഷം കൊണ്ട് രണ്ട് മീറ്റർ അധികം ദൂരം കീഴടക്കിയെങ്കിൽ ദേശീയ റെക്കാഡ് മറികടക്കാൻ ഏതാനും മാസങ്ങൾ മതിയാകുമെന്ന് അഞ്ജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |