തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിക്ക് കാരണം സംഘടനാ ദൗർബല്യവും സ്ഥാനാർത്ഥിത്വം മോഹിച്ച് കിട്ടാതെ പോയ നേതാക്കളുടെ പാര വയ്പുകളുമാണെന്ന് കെ.പി.സി.സി നിയോഗിച്ച സമിതികളുടെ കണ്ടെത്തൽ. താഴെത്തട്ടിലുൾപ്പെടെ പാർട്ടി സംഘടനയെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുന:ക്രമീകരിക്കണമെന്നും അഞ്ച് മേഖലാ സമിതികളും നിർദ്ദേശിച്ചു.
എല്ലാ സമിതികളുടെയും റിപ്പോർട്ടുകൾ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ലഭിച്ചിട്ടുണ്ട്. സമിതികളുടെ ശുപാർശകളിന്മേൽ ക്രിയാത്മകനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഇവ സൂക്ഷ്മമായി പഠിക്കാൻ വിദഗ്ദ്ധരെ ചുമതലപ്പെടുത്താനാണ് നീക്കം. സമിതി അംഗങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ കൂടുതൽ വ്യക്തത തേടും
പാർട്ടിയിൽ സംഘടനാ അച്ചടക്കം ശക്തിപ്പെടുത്തണമെന്ന് കെ.എ.ചന്ദ്രൻ അദ്ധ്യക്ഷനായ തെക്കൻ മേഖലാ സമിതി നിർദ്ദേശിച്ചു. കെ.പി.സി.സി ഭാരവാഹികളടക്കമുള്ള നേതാക്കൾ സ്ഥാനാർത്ഥികളെ തോല്പിക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളായിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. ഇവരുടെ പേരെടുത്ത് പറഞ്ഞാണ് വിമർശനം. നേതാക്കളുടെ പാർലമെന്ററി വ്യാമോഹവും, സംഘടനയെ ചലിപ്പിക്കുന്നതിലെ താല്പര്യക്കുറവുമാണ് നിഴലിക്കുന്നതെന്നാണ് കണ്ടെത്തൽ. ഗ്രൂപ്പ് താല്പര്യങ്ങൾക്കനുസരിച്ച് ഭാരവാഹികളെ നിശ്ചയിക്കുന്നതാണ് തിരിച്ചടിക്ക് വഴിവയ്ക്കുന്നത്. കഴിവും മെറിറ്റുമുള്ള പ്രവർത്തകർ തഴയപ്പെടുന്നത് സംഘടനാപരമായ പാളിച്ചയിലേക്ക് നയിക്കുന്നു. ഗ്രൂപ്പ് താല്പര്യങ്ങൾ മാറ്റിവച്ച് താഴെത്തട്ടിൽ ജനകീയാടിത്തറയുള്ള പ്രവർത്തകരെ നേതൃനിരയിലെത്തിക്കണം. സംഘടനാ അച്ചടക്കം ഊട്ടിയുറപ്പിക്കുന്നതിന് പാർട്ടി സ്കൂളുകൾ സജീവമാക്കണം. പാർട്ടി ഫണ്ടിംഗിൽ സുതാര്യത ഉറപ്പാക്കണം. പാർട്ടിയുടെ എല്ലാ ഘടകങ്ങളുടെയും പ്രവർത്തനത്തിന് ഏകീകൃത സ്വഭാവം വേണമെന്നും റിപ്പോർട്ടുകളിൽ നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |