കണ്ണൂർ: പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ഉറപ്പായ പശ്ചാത്തലത്തിൽ ബ്രാഞ്ച് തൊട്ട് ജില്ലവരെയുള്ള ഘടകങ്ങളുടെ സമ്മേളനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കണ്ണൂരിൽ സി.പി.എം തയ്യാറെടുക്കുന്നു. അടുത്ത മാസം തുടങ്ങാനിരിക്കുന്ന സമ്മേളനങ്ങളുടെ ഷെഡ്യൂളും വേദിയും തീരുമാനിക്കുന്നതിനായി സി.പി.എം ജില്ലാ നേതൃയോഗങ്ങൾ തുടങ്ങി. ഇതിന്റെ ആദ്യപടിയായി ജില്ലാ സെക്രട്ടറിയേറ്റ് യോഗം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്നു. ഇന്ന് നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിലും കോടിയേരി പങ്കെടുക്കും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിൽ പാർട്ടിയിലെ ചില അസ്വാരസ്യങ്ങൾ ഒഴിവാക്കി അടിത്തറ കൂടുതൽ ശക്തിപ്പെടുത്താനാണ് സെക്രട്ടറിയേറ്റിലെ തീരുമാനം. ബ്രാഞ്ച് മുതൽ ഏരിയാ തലം വരെയുള്ള സമ്മേളനങ്ങളുടെ സമയപ്പട്ടികയ്ക്ക് അന്തിമരൂപം നൽകും. ജില്ലാ സമ്മേളനത്തിന്റെ തീയതി സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കുക. അടുത്ത മാസം രണ്ടാം വാരം മുതൽ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങാനാണ് നിർദ്ദേശം. സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ സമ്മേളനം കണ്ണൂരിലേതായിരിക്കും. പാർട്ടി കോൺഗ്രസിന് ആദ്യമായി വേദിയാകുന്നതിനാൽ ജില്ലാ സമ്മേളനം നേരത്തെ തന്നെ പൂർത്തിയാക്കാനാണ് തീരുമാനം.
ജില്ലയിൽ 18 ഏരിയകളിലായി 61,668 അംഗങ്ങളാണ് സി.പി.എമ്മിനുള്ളത്. 237 ലോക്കൽ കമ്മിറ്റികളും 3970 ബ്രാഞ്ചുകളുമുണ്ട്. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ ഒരു ദിവസവും ഏരിയാ സമ്മേളനം രണ്ട് ദിവസവും ജില്ലാ സമ്മേളനം മൂന്നു ദിവസങ്ങളിലായും നടത്താനാണ് ധാരണ. ബ്രാഞ്ച് സമ്മേളനത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നാണ് രീതി. അതിനു മുകളിലുള്ള ഘടകങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുക.
അസ്വാരസ്യങ്ങൾക്ക് പരിഹാരം കാണും
കണ്ണൂരിലെ സി.പി.എമ്മിൽ അടുത്തിടെയുണ്ടായ അസ്വാരസ്യങ്ങൾ പരിഹരിക്കുന്നതിനായാണ് കോടിയേരി ബാലകൃഷ്ണന്റെ ഇടപെടൽ. പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായി ജില്ലയിലെ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാക്കളെ അനുയിപ്പിക്കലാണ് കോടിയേരിയുടെ ദൗത്യം.
നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിക്കുള്ളിൽ പുകയുന്ന പ്രശ്നങ്ങൾ ഈയടുത്താണ് മറനീക്കി പുറത്തുവന്നത്. മത്സര രംഗത്ത് നിന്ന് മാറ്റിയതിൽ ഇ.പി ജയരാജനും അമർഷമുണ്ട്.
പാർട്ടി പ്രവർത്തകരായവർ സ്വർണക്കടത്ത് ക്വട്ടേഷനിലുൾപ്പെട്ട വിഷയത്തിലെ ചർച്ചയ്ക്കിടെ പി. ജയരാജനും കെ.പി സഹദേവനും പരസ്പരം കൊമ്പുകോർത്തതിൽ സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയാണുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ മികച്ച വിജയം നേടിയിട്ടും സംഘടനയ്ക്കുള്ളിൽ പുകയുന്ന പ്രശ്നങ്ങൾ തീർക്കലാണ് കോടിയേരിയുടെ ദൗത്യം. പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടത്താനിരിക്കെ നേതാക്കളെ ഒറ്റക്കെട്ടായി കൊണ്ടുപോകാനാണ് ശ്രമം. എന്നാൽ, പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്കാണ് കോടിയേരി എത്തിയതെന്നാണ് സി.പി.എം നേതൃത്വം നൽകുന്ന വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |