തിരുവനന്തപുരം: തീർപ്പാകാതിരുന്ന ജില്ലകളിലേക്കുള്ള പേരുകളിൽ കൂടി ധാരണയുണ്ടാക്കി, ഡി.സി.സി പ്രസിഡന്റുമാരുടെ അന്തിമ പട്ടികയുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇന്ന് ഡൽഹിക്ക് പോകും. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഇന്നലെ രാവിലെ ഇന്ദിരാഭവനിൽ അവസാനവട്ട കൂടിയാലോചന നടത്തി അവശേഷിച്ച ജില്ലകളുടെ കാര്യത്തിൽ ധാരണയിലെത്തിയതായാണ് വിവരം.
സാമുദായിക സന്തുലിതാവസ്ഥയും മെറിറ്റും ഉറപ്പാക്കുകയായിരുന്നു വെല്ലുവിളി. ഇതിന്റെ ഭാഗമായി ഏതാനും ജില്ലകളിലേക്ക് മൂന്ന്,നാല് പേരുകളുൾപ്പെട്ട പാനലാണ് നേരത്തേ തയാറാക്കിയിരുന്നത്.
സുധാകരനും സതീശനും ഡൽഹിക്ക് പോകാനായിരുന്നു ആദ്യത്തെ ധാരണയെങ്കിലും, പട്ടികയ്ക്ക് ഏകദേശരൂപമായ സ്ഥിതിക്ക് പ്രസിഡന്റ് മാത്രം പോയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറുമായി സുധാകരൻ കൂടിക്കാഴ്ച നടത്തിയ ശേഷം പുതിയ പ്രസിഡന്റുമാരെ ഉടൻ പ്രഖ്യാപിച്ചേക്കും.
മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും താരിഖ് അൻവർ രണ്ട് ദിവസം മുമ്പ് ഫോണിൽ സംസാരിച്ചെങ്കിലും പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് സൂചന. എന്നാൽ,
നേരത്തേ പലവട്ടം ചർച്ച നടത്തിയതിനാൽ ഇനിയൊരു സമ്മർദ്ദത്തിന് അടിപ്പെടേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന നേതൃത്വം. വിവിധ ജില്ലകളിലേക്ക് ഉമ്മൻ ചാണ്ടി രണ്ട് വീതവും രമേശ് ചെന്നിത്തല മൂന്ന് വീതവും പേരുകളാണ് നിർദ്ദേശിച്ചിരുന്നത്. ഇതുൾപ്പെടെ ചർച്ച ചെയ്താണ് അന്തിമധാരണയിലെത്തിയത്. മെറിറ്റടിസ്ഥാനത്തിൽ പരിഗണിക്കപ്പെടേണ്ടവരെ ഉൾക്കൊണ്ടിട്ടുമുണ്ട് .ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിനടിപ്പെട്ട് പാവയായിരിക്കാനില്ലെന്ന ഉറച്ച നിലപാടിലാണ് സുധാകരനും, സതീശനും .
ആർ.സി ബ്രിഗേഡിന്റെ
ആഹ്വാനത്തിൽ വിവാദം
പുതിയ ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തിറങ്ങിയാലുടൻ ഗ്രൂപ്പിനതീതമായി പ്രതിഷേധമുയർത്തണമെന്ന് ആഹ്വാനം ചെയ്യുന്ന ആർ.സി ബ്രിഗേഡ് ഗ്രൂപ്പിന്റെ ഫേസ്ബുക് പോസ്റ്റും വിവാദമായി. ഡി.സി.സി പ്രസിഡന്റാകാൻ മോഹിച്ചുനിന്ന നേതാക്കളുടെ ഫാൻസിനെ ഇളക്കിവിടണം, ഉമ്മൻ ചാണ്ടിയുടെ സോഷ്യൽ മീഡിയ ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നവരെയും കൂട്ടണം, രമേശ് ചെന്നിത്തലയെ പുതിയ ഗ്രൂപ്പുകാർ ആക്രമിക്കുന്നുവെന്ന് വരുത്തിത്തീർക്കണം എന്നിങ്ങനെയുള്ള ആഹ്വാനമാണ് പോസ്റ്റിൽ. ഇത് ചർച്ചയായതോടെ, നിഷേധിച്ച് ചെന്നിത്തലയുടെ ഓഫീസ് രംഗത്തെത്തി. ചെന്നിത്തലയുടെ അറിവോടെയും സമ്മതത്തോടെയും ഒരു വാട്സാപ്പ് ഗ്രൂപ്പും പ്രവർത്തിക്കുന്നില്ലെന്നും ,ഇപ്പോൾ നടക്കുന്നത് ബോധപൂർവ്വം പ്രശ്നം സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമമാണെന്നും ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |