തിരുവനന്തപുരം: സ്ഥലം മാറിപ്പോയ ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്‌വേർഡ് ഉപയോഗിച്ച് കമ്പ്യൂട്ടറിൽ മാർക്ക് തിരുത്തി ജയിപ്പിച്ച 23 വിദ്യാർത്ഥികൾക്ക് നൽകിയ ബിരുദം റദ്ദാക്കാൻ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് കേരള സർവകലാശാല 26ന് സെനറ്റിന്റെ പ്രത്യേക യോഗം വിളിച്ചു.
2016-19 വർഷത്തെ ബി.എസ്‌സി വിദ്യാർത്ഥികളുടെ എണ്ണൂറോളം മാർക്കുകളിലാണ് തിരുത്തൽ വരുത്തിയത്. ഇതിൽ 23പേർക്ക് ബിരുദ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇവരിൽ ചിലർ സംസ്ഥാനത്തും വിദേശത്തും ജോലി നേടിയിട്ടുമുണ്ട്. സർവകലാശാലാ നിയമപ്രകാരം ബിരുദ സർട്ടിഫിക്കറ്റ് പിൻവലിക്കാൻ സിൻഡിക്കേറ്റിന്റെയും , സെനറ്റിന്റെയും അംഗീകാരത്തോടെ ഗവർണർക്ക് മാത്രമാണ് അധികാരം. വ്യാജമായോ പിഴവ് കാരണമോ നൽകുന്ന ബിരുദം എപ്പോൾ വേണമെങ്കിലും റദ്ദാക്കാം. അതേസമയം, മാർക്ക് തട്ടിപ്പിലൂടെ നൽകിയ ബിരുദം പിൻവലിക്കുന്നതിന് സ്റ്റാറ്റ്യൂട്ടിൽ പ്രത്യേക വ്യവസ്ഥ കൂട്ടിച്ചേർക്കണമെന്നാണ് സർവകലാശാലയുടെ നിലപാട്.
ബിരുദ സർട്ടിഫിക്കറ്റുകൾ ലഭിച്ച വിദ്യാർത്ഥികളിൽ ചിലർ ബിരുദം സാധൂകരിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ചട്ട ഭേദഗതിക്ക് മുൻകാല പ്രാബല്യം നൽകാനാവില്ലെന്നതിനാൽ, നൽകിക്കഴിഞ്ഞ ബിരുദങ്ങൾ സാധൂകരിക്കാനാണ് സർവകലാശാല ശ്രമിക്കുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ
കമ്മിറ്റി കുറ്റപ്പെടുത്തി.
സോഫ്‌റ്റ്‌വെയർ
തകരാർ തട്ടിപ്പായി
മാർക്ക് തിരുത്തൽ അംഗീകരിക്കാതിരുന്ന സർവകലാശാല, സോഫ്‌റ്റ്‌വെയർ തകരാർ കാരണമാണ് പരാജയപ്പെട്ടവർക്ക് ബിരുദം നൽകിയതെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
അന്വേഷണത്തിന് ക്രൈം ബ്രാഞ്ചിനെ സർക്കാർ ചുമതലപ്പെടുത്തിയെങ്കിലും സർവകലാശാല സഹകരിച്ചില്ല. മാർക്ക് തിരുത്താൻ കോഴ വാങ്ങിയ സെക്ഷൻ ഓഫീസറെ പിരിച്ചുവിട്ടതു മാത്രമായി നടപടി ചുരുക്കി.
ബിരുദ സർട്ടിഫിക്കറ്റുകൾ ലഭിച്ചവരിൽ നിന്ന് തെളിവെടുക്കാനോ കൈവശം ലഭിച്ചിരിക്കുന്നത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് വിദ്യാർത്ഥികളെ അറിയിക്കാനോ സർവകലാശാല തയ്യാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |