# പതിനാറാം വർഷം പൊതികളുടെ എണ്ണം നൂറ്
അമ്പലപ്പുഴ: തിരുവോണ നാളിൽ ആരും ഓണസദ്യ ഉണ്ണാതിരിക്കരുതെന്ന് നിർബന്ധമുണ്ട് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് അംഗം ശ്രീകുമാറിന്. കൊവിഡ് കാലത്തും ഇതിന് മാറ്റം വരുത്തിയില്ല.
16 വർഷം മുമ്പ് ഒരു തിരുവോണ നാളിൽ തെരുവിൽ വിശന്നുവലഞ്ഞയാൾക്ക് ഭക്ഷണം നൽകാനായി വീട്ടിലെത്തി അഞ്ചുപേർക്കുള്ള പൊതിമായി സൈക്കിളിൽ പോയി. ആദ്യം കണ്ടയാൾക്ക് പൊതി നൽകി. മറ്റു നാലു പേരെക്കൂടി കണ്ടെത്തി പൊതി കൈമാറിയ ശേഷമാണ് ശ്രീകുമാർ വീട്ടിലെത്തി വിശപ്പടക്കിയത്.
പിന്നീട് ഓരോ തിരുവോണ നാളിലും ഭക്ഷണപ്പൊതികളുടെ എണ്ണം കൂട്ടി. ഇപ്പോൾ പൊതികളുടെ എണ്ണം നൂറിലെത്തി. കൂലിപ്പണി ചെയ്ത് കിട്ടുന്ന തുകയിൽ നിന്ന് മിച്ചം പിടിച്ചാണ് സദ്യയൊരുക്കുന്നത്. ഭാര്യ ഷൈനിയും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പ്രശാന്ത്.എസ്. കുട്ടി, ശ്യാം, ബിജു, ബൈജു, ബിനു എന്നിവരും സദ്യയൊരുക്കാൻ ഒപ്പം കൂടും. ശ്രീകുമാർ തനിച്ചാണ് പൊതികൾ വിതരണം ചെയ്യുന്നത്. പാവങ്ങളുടെ വിശപ്പും വേദനയും സങ്കടങ്ങളും സ്വന്തം വിഷയങ്ങളാണെന്ന് തിരിച്ചറിയുന്ന ശ്രീകുമാർ എഴുതുന്ന കഥകളിലും കവിതകളിലും ഈ സങ്കടങ്ങൾ മറ്റുള്ളവർക്കായി പങ്കുവയ്ക്കുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |