തിരുവനന്തപുരം:ഒാണക്കിറ്റിലെ ഏലയ്ക്കായ്ക്ക് ഗുണം പോരെന്ന ആക്ഷേപത്തിന് ,പിന്നാലെ സപ്ളൈകോയെ പ്രതികൂട്ടിലാക്കി സർക്കാരിന് മുൻഎം.ഡി.യുടെ ശുപാർശക്കത്ത്. ടെൻഡർ നടപടികളിൽ അടിമുടി ക്രമക്കേടുണ്ടെന്നും, സുതാര്യത ഉറപ്പാക്കാൻ ഇടപെടൽ വേണമെന്നുമാണ് മുൻ എം.ഡി.രാഹുലും ഭക്ഷ്യവകുപ്പ്സെക്രട്ടറി വേണുഗോപാലും നൽകിയ റിപ്പോർട്ടിലുള്ളത്. ടെൻഡർ കമ്മിറ്റി പുന:സംഘടിപ്പിക്കണമെന്നും, ഇടനിലക്കാരെ ഒഴിവാക്കണമെന്നും ശുപാർശയുണ്ട്.
കഴിഞ്ഞ വർഷത്തെ ഒാണക്കിറ്റിൽ നൽകിയ ശർക്കര ഗുണനിലവാരമുള്ളതല്ലെന്ന് വ്യാപക പരാതിയുയർന്നു. പിന്നാലെ, കൊവിഡ് കാലത്ത് നൽകിയ ഭക്ഷ്യകിറ്റിലെ തുണിസഞ്ചിക്ക് കരാർ നൽകിയതിലും വൻക്രമക്കേട് നടന്നുവെന്ന് ആക്ഷേപമുയർന്നു. ആറര രൂപ വിലയുള്ള തുണിസഞ്ചി കുടുംബശ്രീയെ മറയാക്കി 13.50രൂപയ്ക്ക് വാങ്ങിയെന്നായിരുന്നു ആക്ഷേപം. പ്രതിമാസം ഒരു കോടിയോളം തുണി സഞ്ചിക്കാണ് പതിനഞ്ച് മാസത്തേക്ക് ഈ വിലയ്ക്ക് ഒാർഡർ നൽകിയത്.
മന്ത്രിയോ,വകുപ്പ് സെക്രട്ടറിയോ അറിയാതെ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടനിലക്കാർ നടത്തുന്ന ക്രമക്കേടാണിതെന്നാണ് അറിയുന്നത്. വ്യാജ കമ്പനികളുടെ പേരിൽ ഇ-ടെൻഡർ സമർപ്പിക്കും. കുറഞ്ഞ തുകയ്ക്ക് ഇവർ ക്വാട്ട് ചെയ്യുമ്പോൾ ശരിയായ കമ്പനികൾ വിലയുടെ പേരിൽ തഴയപ്പെടും. വ്യാജ കമ്പനികൾ സാധനം നൽകാതെ ഉഴപ്പിയ കാരണം പറഞ്ഞ് അവയെ തള്ളും. പിന്നീട് , സമയക്കുറവ് പറഞ്ഞ് പുറമെ നിന്ന് വാങ്ങുകയോ, കുടുംബശ്രീ മുഖേന സമാഹരിക്കുകയോ ചെയ്യും. രണ്ടായാലും വിപണിയെക്കാൻ കൂടിയ വിലയ്ക്ക് ഇടനിലക്കാർ ഇഷ്ടമുള്ളവരിൽ നിന്ന് സാധനം വാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |