ആലപ്പുഴ: കുട്ടികളിലെ മാനസികസമ്മർദ്ദം ലഘൂകരിക്കാൻ പൊലീസ് ആരംഭിച്ച 'ചിരി' ടെലികൗൺസലിംഗ് പദ്ധതി ആശ്വാസമാകുന്നു. കൊവിഡ് ഒന്നാം തരംഗത്തിൽ വീട്ടിനുള്ളിലിരിപ്പായ കുട്ടികൾക്ക് ആശ്വാസവുമായാണ് 'ചിരി'ക്ക് തുടക്കമിട്ടത്. തുറന്നുപറയാനാവാത്ത പ്രശ്നങ്ങൾ മനസിലൊതുക്കിയ ആയിരക്കണക്കിന് കുട്ടികളാണ് ചിരി നമ്പരിലേക്ക് സഹായം തേടി വിളിച്ചത്. കുട്ടികൾ മാത്രമല്ല അദ്ധ്യാപകരും മാതാപിതാക്കളും വിളിക്കുന്നുണ്ട്. ഓൺലൈൻ പഠന ബുദ്ധിമുട്ടുകൾ, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്റെ വിഷമം, കുടുംബവഴക്ക് എന്നിവയാണ് പ്രധാനമായും കുട്ടികൾ പങ്കുവയ്ക്കുന്നത്.
മൊബൈൽ ഫോണിന്റെ അമിത ഉപയോഗം, കുട്ടികളുടെ ആത്മഹത്യാ ഭീഷണി എന്നിവയ്ക്ക് പരിഹാരം തേടിയായിരുന്നു മാതാപിതാക്കളുടെ കോളുകളിൽ അധികവും. ഗുരുതര മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി വിളിച്ചവരുമുണ്ട്. അവർക്ക് ചിരി കോൾസെന്ററിൽ നിന്ന് അടിയന്തരമായി പരിചയ സമ്പന്നരായ മനഃശാസ്ത്ര വിദഗ്ദ്ധരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്.
മുതിർന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ, ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയിൽ അംഗങ്ങളായ കുട്ടികൾ എന്നിവരിൽ നിന്ന് തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകിയ 300 ഓളം കുട്ടികളാണ് ചിരി പദ്ധതിയിലെ വോളണ്ടിയർമാർ. സേവന തല്‍പരരും പരിചയ സമ്പന്നരുമായ മാനസികാരോഗ്യവിദഗ്ദ്ധർ, മനഃശാസ്ത്രജ്ഞർ, അദ്ധ്യാപകർ എന്നിവരുൾപ്പെടുന്ന വിദഗ്ദ്ധസമിതിയാണ് മാർഗനിർദ്ദേശങ്ങൾ നൽകുന്നത്.
ചിരി ഹെൽപ്പ് ലൈൻ നമ്പർ: 9497900200
വെറുതെയും വിളിക്കാം
മനസുകൊണ്ട് അടുപ്പമുള്ളവരോടാണ് കുട്ടികൾ പ്രശ്നങ്ങൾ തുറന്നുപറയാറുള്ളത്. ബുദ്ധിമുട്ടുകൾ നേരിടുന്നില്ലെങ്കിലും കുട്ടികൾ ഇടയ്ക്കിടെ ചിരിയുടെ ഹെൽപ്പ് ലൈൻ നമ്പരിലേക്ക് വിളിക്കണം. സെന്ററിലേക്ക് വിളിച്ച് വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ ടീമുമായി കുട്ടികൾക്ക് സ്വാഭാവിക അടുപ്പമുണ്ടാകും. പിന്നീട് എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ മടിയില്ലാതെ സംസാരിക്കാനും കുട്ടികൾ തയ്യാറാകും.
ചിരി ജില്ലാ ടീം
സൈക്കോളജിസ്റ്റ്: 01
സൈക്കാട്രിസ്റ്റ്: 02
അദ്ധ്യാപകർ: 07
കുട്ടികൾ: 15
''
കുട്ടികൾ മാത്രമല്ല, അവരുടെ പ്രശ്നങ്ങൾ മറ്റുള്ളവർക്കും വിളിച്ച് അറിയിക്കാം. പൊലീസ് ഇടപെടേണ്ട കേസാണെങ്കിൽ ഉടൻ നടപടി സ്വീകരിക്കും. മികച്ച മാനസികാരോഗ്യവിദഗ്ദ്ധരുടെ സേവനവും ലഭ്യമാണ്.
കെ.വി.ജയചന്ദ്രൻ
അസി. നോഡൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |