കണ്ണൂർ: ചക്കരക്കൽ പൊതുവാച്ചേരി കനാലിൽ കണ്ടെത്തിയ മൃതദേഹം നാലു ദിവസം മുമ്പ് കാണാതായ ചക്കരക്കൽ പ്രശാന്തി നിവാസിൽ പ്രജീഷിന്റേതാണെന്ന് (32) പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് ദിവസമായി യുവാവിനെ കാണാതായതിനെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ പത്തു മണിയോടെ പൊതുവാച്ചേരി കനാലിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. തലയ്ക്ക് വെട്ടേറ്റ മുറിവുണ്ട്. കൊലപാതകത്തിന് കാരണം മോഷണവിവരം പൊലീസിനെ അറിയിച്ചതാണെന്ന് സിറ്റി അസി. കമ്മിഷണർ പി.പി. സദാനന്ദൻ പറഞ്ഞു.
താഴെ മൗവ്വഞ്ചേരിയിൽ നിർമ്മാണം നടക്കുന്ന വീട്ടിലെ തേക്ക് മരം മോഷ്ടിച്ച സംഭവത്തിൽ ചിലർ അറസ്റ്റിലായിരുന്നു. മോഷ്ടാക്കളെ കുറിച്ച് അധികൃതരെ അറിയിച്ചത് പ്രജീഷായിരുന്നു. ഇതുമൂലം ജീവന് ഭീഷണി ഉണ്ടായിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. അതിനു ശേഷമാണ് നാലുദിവസം മുമ്പ് പ്രജീഷിനെ കാണാതായത്. അന്വേഷണം നടത്തുന്നതിനിടെ പ്രജീഷിന്റേതെന്നു സംശയിക്കുന്ന ചെരിപ്പുകൾ ചക്കരക്കൽ കുട്ടിക്കുന്നിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയിരുന്നു .ഇത് പിന്തുടർന്ന് ഡോഗ് സ്‌ക്വാഡും പൊലീസും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ഇന്നലെ രാവിലെ പൊതുവാച്ചേരി കനാലിൽ കണ്ടെത്തിയത്.
ചക്കരക്കല്ലിലെ ശങ്കരവാര്യർ -സുശീല ദമ്പതികളുടെ മകനാണ് പ്രജീഷ്. ഡ്രൈവറായ പ്രവീൺ, ഇലക്ട്രീഷ്യനായ പ്രസാദ് എന്നിവർ സഹോദരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |