തിരുവനന്തപുരം: കിളിമാനൂർ ടാക്സി സ്റ്റാൻഡിൽ നിന്ന് ഓട്ടം വിളിച്ചുകൊണ്ടുപോയ ഡ്രൈവർ ജോയിയെ (49) കൊലപ്പെടുത്തിയ സംഭവത്തിന് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും പ്രതികളെപ്പറ്റി സൂചനയില്ല. 2000 ഒക്ടോബർ 1 തിങ്കളാഴ്ച. രാത്രി 10.30. കിളിമാനൂർ ടാക്സി സ്റ്റാൻഡിൽ മറ്റുകാറുകൾക്കൊപ്പം പള്ളിക്കോണംസ്വദേശിനി ലൈലയുടെ ഉടമസ്ഥതയിലുള്ള കെ.എൽ.01 പി 4721 എന്ന നമ്പർ ടൂറിസ്റ്റ് ടാക്സിയുമായി ഓട്ടം കാത്ത് കിടക്കുകയായിരുന്നു ജോയി. രണ്ടുപേർ ജോയിക്ക് സമീപമെത്തി ഓട്ടം വിളിച്ചു. വന്നവർ കാറിന്റെ പിൻസീറ്റിൽ കയറി ഡോറുകളടച്ചു. കാർ കിളിമാനൂർ ജംഗ്ഷൻ പിന്നിട്ട് ആയൂർ റോഡിലേക്ക് പാഞ്ഞു. ഓട്ടം വിളിക്കാനെന്ന വ്യാജേനയെത്തിയ സംഘം ജോയിയെ കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ വിവരം ദിവസങ്ങൾ കഴിഞ്ഞാണ് നാട്ടിൽ അറിഞ്ഞത്.
തമിഴ്നാട്ടിൽ വച്ച് ജോയി ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. അന്വേഷണം പലവഴിക്കും നീങ്ങി. എന്നാൽ, നീണ്ട ഇരുപത് വർഷങ്ങൾ കഴിഞ്ഞിട്ടും ജോയിയുടെ ഘാതകരെക്കുറിച്ചോ അരും കൊലയുടെ ലക്ഷ്യമെന്തന്നോ വെളിവായിട്ടില്ല.
മാതാപിതാക്കളും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നു ജോയി. എത്തും പിടിയും കിട്ടാതെ പൊലീസ് അന്വേഷണം ഇപ്പോഴും തുടരുന്നു.
നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ കോണത്ത് പുത്തൻവീട്ടിൽ വാസുദേവൻ - സുഭദ്ര ദമ്പതികളുടെ ഇളയമകനായിരുന്നു ജോയി. മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ തളർന്നുപോയ അച്ഛൻ വാസുദേവൻ ഏതാനും മാസങ്ങൾക്ക് ശേഷം മനമരുകി മരിച്ചു. വിവാഹം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കകം രണ്ട് പെൺകുട്ടികളെയും ഭാര്യ രജിതയെയും തനിച്ചാക്കിയാണ് ജോയിയെ വിധികവർന്നത്. സംഭവസമയത്ത് കൊച്ചുകുട്ടികളായിരുന്ന മക്കൾ വിവാഹം കഴിഞ്ഞ് കുടുംബസമേതം കഴിയുന്നു. അകാലത്തിൽ വിധവയാകേണ്ടിവന്ന രജിത, ചിറയിൻകീഴ് ഗവ. ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരിയാണ്.
രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും
ഒരിഞ്ച് മുന്നേറാതെ..
ടാക്സി സ്റ്റാൻഡിൽ നിന്ന് ഓട്ടം പോയ ജോയി ദിവസങ്ങൾക്കുശേഷവും മടങ്ങിവന്നില്ല. ഇപ്പോഴത്തേതുപോലെ വിളിച്ചന്വേഷിക്കാൻ മൊബൈൽ ഫോണില്ലാത്ത കാലം. മുൻകൂട്ടി ബുക്ക് ചെയ്യാത്ത ദീർഘദൂര ഓട്ടമാണെങ്കിൽ ഒപ്പമുള്ള ഡ്രൈവർമാരോട് പറയുകയോ സമീപത്തെ ഏതെങ്കിലും ലാൻഡ്ഫോണിലൂടെ വീട്ടിൽ വിളിച്ചറിയിക്കുന്നതായിരുന്നു രീതി. പുതുതായി ഓട്ടം വിളിച്ച കാറുമായി രാവിലെ വീട്ടിൽ നിന്ന് പോയതായിരുന്നു ജോയി. രാത്രി വൈകിയും അടുത്ത ദിവസങ്ങളിലും ജോയി തിരികെ വന്നില്ല. ജോയിക്കായുള്ള കാത്തിരിപ്പ് മൂന്നുദിവസം പിന്നിട്ടതോടെ 2000 ഒക്ടോബർ 5ന് ബന്ധുക്കൾ കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ക്രൈംനമ്പർ 233/ 2000 ആയി മാൻ മിസിംഗിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സൂചനകളൊന്നുമില്ലാതിരിക്കെ തെങ്കാശിക്ക് സമീപം അച്ചൻപുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ റോഡിൽ നഗ്നനായ നിലയിൽ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന് വിവരം കിട്ടി. ദിവസങ്ങൾക്കുശേഷം അവിടെ നിന്ന് നൂറിലേറെ കിലോമീറ്റർ അകലെ പുതുക്കോട്ടസ്റ്റേഷൻ പരിധിയിൽ റോഡിൽ ഒരു കാറും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാറിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് മേൽവിലാസക്കാരനെ തേടി തമിഴ്നാട് പൊലീസ് കിളിമാനൂരിലെത്തിയപ്പോഴാണ് കാറും അച്ചൻ പുത്തൂരിൽ കാണപ്പെട്ട മൃതദേഹവുംതിരിച്ചറിഞ്ഞത്. മൃതദേഹം കാണപ്പെട്ടതിനും കാറുപേക്ഷിച്ചതിനും തമിഴ്നാട്ടിലും, ജോയിയെ കാണാതായതിന് കേരളത്തിലും മൂന്നുവഴികളിലായി നടന്നുവന്ന അന്വേഷണം പിന്നീട് ഒറ്റക്കേസായി. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ കിളിമാനൂർ പൊലീസ് ആദ്യഘട്ടത്തിൽ അന്വേഷണം തുടങ്ങി. കാര്യമായ സൂചനകളൊന്നുമില്ലാതായതോടെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. സർക്കാരിന് നിവേദനം നൽകി. പ്രക്ഷോഭം നടത്തി. തുടർന്ന് 2001 ഒക്ടോബർ 16ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി സർക്കാർ ഉത്തരവായി. ഉത്തരവിറങ്ങി ദിവസങ്ങൾക്കകം തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് ഐ. പി.സി 302,364, 34വകുപ്പുകൾ പ്രകാരം അന്വേഷണം തുടങ്ങി. എന്നാൽ രണ്ട് പതിറ്റാണ്ടായിട്ടും അന്വേഷണത്തിന് ഒരിഞ്ചും മുന്നേറാനായില്ല. മൊഴിയെടുക്കലും നിരീക്ഷണവും മുന്നാംമുറയുമൊക്കെ പയറ്റി പരാജയപ്പെട്ട കേസ് പുതുതലമുറക്കാരുടെ കൈയിലെത്തിയപ്പോഴേക്കും സംശയിക്കുന്ന പലരെയും പോളിഗ്രാഫ് ടെസ്റ്റിനും മറ്റ് ശാസ്ത്രീയ തെളിവു ശേഖരണങ്ങൾക്കും വിധേയരാക്കി. ക്രൈംബ്രാഞ്ച് ഹർട്ട് ആന്റ്ഹോമിസൈഡ് വിഭാഗം ഡിവൈ.എസ്.പി യുടെ മേൽനോട്ടത്തിലാണ് ഇപ്പോഴത്തെ അന്വേഷണം.
കവർച്ചയല്ലെങ്കിൽ പിന്നെന്ത്?
കേസന്വേഷണത്തിന് കൂടുതൽ സാവകാശം തേടി ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. രണ്ടുമാസം മുമ്പാണ് കേസിന്റെ അന്വേഷണ ചുമതലയേറ്റത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കാറും ജോയിയുടെ കൈവിരലിലുണ്ടായിരുന്ന മോതിരം നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ കവർച്ചയായിരുന്നില്ല കൊലപാതകത്തിന്റെ ലക്ഷ്യമെന്ന് കരുതാം. മറ്റെന്തെങ്കിലും കാരണങ്ങൾ പിന്നിലുണ്ടോ എന്നാണ് അന്വേഷിക്കേണ്ടത്.
മരിക്കും മുമ്പ് സത്യം അറിയണം
കഴിഞ്ഞ ഇരുപത് വർഷമായി മാറിമാറി വന്ന എല്ലാസർക്കാരുകൾക്കും ജോയിയുടെ കൊലപാതകത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുന്ന പരാതി അന്വേഷണത്തിലാണെന്ന പതിവ് മറുപടി മാത്രമാണ് ഇത്ര കാലവും ലഭിച്ചത്. ഇപ്പോഴും കേസ് അന്വേഷിക്കുകയാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഞാൻ മരിക്കും മുമ്പെങ്കിലും കൊലയാളികളെ കണ്ടെത്താൻ പൊലീസിന് കഴിയുമോ?
രജിത, ജോയിയുടെ ഭാര്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |