ശിവഗിരി: 167-ാത് ശ്രീനാരായണഗുരു ജയന്തി ശിവഗിരിമഠത്തിൽ പ്രാർത്ഥനാപൂർണ്ണമായ ചടങ്ങുകളോടെ ആഘോഷിച്ചു. കൊവിഡ് നിയന്ത്റണങ്ങൾ പാലിച്ചായിരുന്നു ഇത്തവണയും ജയന്തി ആഘോഷം. രാവിലെ ശാരദാമഠത്തിലെയും മഹാസമാധിയിലെയും പ്രഭാതപൂജകൾക്കു ശേഷം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധർമ്മപതാക ഉയർത്തി. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി ഗുരുപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് വൈദികമഠത്തിൽ മഹാസമാധിദിനംവരെ നീണ്ടു നിൽക്കുന്ന ജപയജ്ഞം സ്വാമി വിശുദ്ധാനന്ദ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
സന്യാസി ശ്രേഷ്ഠരുടെയും ബ്രഹ്മചാരികളുടെയും നേതൃത്വത്തിലായിരിക്കും തുടർന്നുളള ദിവസങ്ങളിൽ ജപയജ്ഞം. ഈ ദിവസങ്ങളിൽ ഗുരുദേവചിത്രത്തിനു മുന്നിൽ നിലവിളക്കു കൊളുത്തി ഗുരുസ്തുതികളും കീർത്തനങ്ങളും ആലപിച്ച് ഭക്തജനങ്ങൾക്ക് വീടുകളിലിരുന്ന് ജപയജ്ഞത്തിൽ പങ്കുചേരാം.
വൈകുന്നേരം ജയന്തി ഘോഷയാത്ര ശിവഗിരിമഠത്തിൽ പ്രതീകാത്മകമായി നടന്നു. സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ പ്രത്യേക പൂജകൾക്കു ശേഷം മഹാസമാധിക്കു അഭിമുഖമായി റോഡിൽ ഒരുക്കി നിറുത്തിയിരുന്ന ഗുരുറിക്ഷയിലെ പൂർണ്ണകായ ഗുരുദേവ ചിത്രത്തിൽ തീർത്ഥം തളിച്ച് ആരതി ഉഴിഞ്ഞ് പുഷ്പാർച്ചന നടത്തിയ ശേഷം റിക്ഷയുമായി മഹാസമാധി മന്ദിരത്തിന് പ്രദക്ഷിണം വച്ച് സമാപിച്ചു.
ഫോട്ടോ:
ഗുരുദേവജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ശിവഗിരിയിൽ ധർമ്മപതാക ഉയർത്തുന്നു.
മഹാസമാധിദിനം വരെ നീണ്ടുനിൽക്കുന്ന ജപയജ്ഞം ശിവഗിരിയിലെ വൈദികമഠത്തിൽ നിലവിളക്ക് കൊളുത്തി സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യുന്നു.
ജയന്തിഘോഷയാത്രയുടെ ഭാഗമായി ഗുരുദേവറിക്ഷ ശിവഗിരിമഹാസമാധി മന്ദിരത്തിനു വലംവയ്ക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |